കണ്ണൂർ : മെയ് നാലു മുതല്‍ മൂന്ന് അതിര്‍ത്തികളിലൂടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 3900 ത്തിലേറെ പേരാണ് ജില്ലയിലെത്തിയത്. ഇവരില്‍ സ്‌ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഒരാളെ ആശുപത്രിയിലും റെഡ് സോണുകളില്‍ നിന്നെത്തിയ 851 പേരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലും 3055 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
ഇതിനു പുറമെ വിവിധ വിമാനത്താവളങ്ങള്‍ വഴി 36 പേര്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് ജില്ലയിലെത്തിയിട്ടുണ്ട്. ഇവരില്‍ രണ്ടു പേര്‍ ആശുപത്രിയിലും 12 പേർ കൊവിഡ് കെയര്‍ സെന്ററുകളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണുള്ളത്. നിലവില്‍ മൂന്നു പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 30 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും നാലു പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും നാലു പേര്‍ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തിലും 409 പേര്‍ വീടുകളിലുമായി ആകെ 450 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെയായി ജില്ലയില്‍ നിന്നും 4407 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 4270 എണ്ണത്തിന്റെ ഫലം ലഭ്യമായി. 137 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെയായി 118 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 115 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.