പുനലൂർ: എട്ടു വയസ്സുകാരന് നേരെ ലൈംഗികാക്രമണം നടത്തിയ കേസിൽ 49കാരന് 40 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ജില്ല ജഡ്ജി എം. മുഹമ്മദ് റയീസ് ആണ് ശിക്ഷ വിധിച്ചത്. കുളത്തൂപ്പുഴ തിങ്കൾകരിക്കകം വേങ്ങവിള വീട്ടിൽ കെ. ഷറഫുദ്ദീനെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക ഒടുക്കാത്ത പക്ഷം 18 മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി ഉത്തരവിൽ പറയുന്നു.
പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും ഉത്തരവായി. 2020 മേയ് മാസത്തിലാണ് സംഭവം. കുളത്തൂപ്പുഴ എസ്.ഐയായിരുന്ന വി. ജയകുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.ഐമാരായിരുന്ന എസ്.എൽ. സുധീഷ്, എസ്. ഷാനവാസ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജിത്ത് കോടതിയിൽ ഹാജരായി.