തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധി കാലത്ത് ടൂറിസം മേഖലയ്ക്ക് ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി. രണ്ട് ടൂറിസം സർക്യൂട്ടുകൾക്കായി ബജറ്റിൽ 50 കോടി വകയിരുത്തി. തസ്രാക്, ബേപ്പൂർ, പൊന്നാനി, തൃത്താല, തിരൂർ, ഭാരതപ്പുഴയുടെ തീരം എന്നിവയെ കോർത്തിണക്കി മലബാർ ലിറ്റററി സർക്ക്യൂട്ടിനും അഷ്ടമുടി കായൽ, മൺറോതുരുത്ത്, കൊട്ടാരക്കര, മീൻപുടിപ്പാറ, മുട്ടറപരുത്തിമല, ജഡായുപ്പാറ, തെന്മല, അച്ചൻകോവിലാർ എന്നിവയെ ബന്ധപ്പെടുത്തി ബയോഡൈവേഴ്സിറ്റി സർക്യൂട്ടും നടപ്പിലാക്കും. ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.
ടൂറിസം വകുപ്പിന് മാർക്കറ്റിംഗിന് നിലവിലുള്ള നൂറ് കോടി രൂപയ്ക്ക് പുറമെയാണ് 50 കോടി രൂപ അധികമായി അനുവദിക്കുന്നത്. ടൂറിസം മേഖലയിൽ കൂടുതൽ പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനായി കെഎഫ് സി 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹന സൗകര്യം ലഭ്യമാക്കും. ആദ്യഘട്ടം കൊല്ലം, കൊച്ചി, തലശ്ശേരി മേഖലയിൽ ആരംഭിക്കും. ഇതിനായി അഞ്ച് കോടി അനുവദിക്കുന്നതായും ധനമന്ത്രി.
കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കാരണം പല സംരംഭങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പുനരുജ്ജീവന പാക്കേജ് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിലേക്കായി സർക്കാർ വിഹിതമായ 30 കോടി രൂപ വകയിരുത്തുന്നതായും ധന്മന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.