പത്തനംതിട്ട : പഴയ അരവണ നശിപ്പിക്കാൻ പ പമ്പയിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുമ്പോൾ ഇതിനായി വേണ്ടി വരുന്നത് നാലായിരം ട്രാക്ടറുകളുടെ ശബരിമല പമ്പ സർവീസ്. ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് അനുമതിയോടെ ഓടുന്നത് ആകെ 13 എണ്ണവും. കഴിഞ്ഞ ദിവസം ശർക്കരയുമായി വന്ന ട്രാക്ടർ രാത്രി സ്വാമി അയ്യപ്പൻ റോഡിലെ ചരൽമേട് 13-ാം വളവിൽ മറിഞ്ഞു. ഇതേ തുടർന്നു വനം വകുപ്പ് ഇവയുടെ ഓട്ടത്തിനുള്ള നിബന്ധനകൾ കൂടുതൽ കടുപ്പിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ട്രാക്ടറുകൾ അനുവദിക്കില്ലെന്ന് വനം വകുപ്പ് കർശന നിബന്ധന വെച്ചു. പമ്പയിൽനിന്നും ചരക്കു കയറ്റി പന്തളം രാജ മണ്ഡപത്തിനു സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ എത്തിയ എല്ലാ ട്രാക്ടറും അവർ പരിശോധിച്ചു. പരിശോധനയിൽ 13 എണ്ണത്തിനു മാത്രമാണ് പുതിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളത്. ഇതോടെ മറ്റു ട്രാക്ടറുകൾ എല്ലാം പമ്പയിൽ കിടക്കുകയാണ്.
പിന്നീട് റാന്നിയിൽ നിന്നു ജോയിന്റ് ആർടിഒ എത്തി പമ്പയിൽ ഉള്ള ട്രാക്ടറുകൾ പരിശോധിച്ചു. ഇവ അടിയന്തരമായി നന്നാക്കി ഫിറ്റ്നസ് എടുക്കാൻ നിർദേശിച്ചു. ഇതോടെ പലതും പണിക്കായി കയറ്റി. ഇതോടെ സന്നിധാനത്തേക്ക് വഴിപാട് സാധനങ്ങൾ, ഹോട്ടലുകൾ, അന്നദാന മണ്ഡപം തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് സാധനങ്ങൾ തുടങ്ങിയവ മുകളിലേക്ക് കൊണ്ടുപോകാൻ കഴിയുന്നില്ല. ഇവ സന്നിധാനത്തെത്തി മടങ്ങുമ്പോൾ അരവണ കയറ്റി പമ്പയിലേക്ക് അയക്കാം. എന്നാൽ ചുരുങ്ങിയ എണ്ണം ട്രാക്ടർ മാത്രം സർവീസ് നടത്തുമ്പോൾ ഇത് പരീക്ഷിക്കാൻ പോലും കഴിയില്ല. വ്യാപാരികളുടെയും ദേവസ്വത്തിന്റെയും സാധനങ്ങൾ താഴേക്ക് അയക്കാൻ ഇവ തികയുന്നുമില്ല. തിരക്ക് ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ ഇതോടെ ഈ സീസണിൽ ഇനി ഇത്തരത്തിൽ അരവണ കൊണ്ടുപോകുക അത്ര എളുപ്പമല്ല. സന്നിധാനത്തെ സ്റ്റോറിൽ ഇരിക്കുന്നത് അതിലും ബുദ്ധിമുട്ടും.





























