കോഴിക്കോട്: ഈ വർഷം സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42000 തീർഥാടകർക്ക് ഹജ്ജ് ചെയ്യാനാവില്ല. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയതോടെ നുസൂഖ് പോർട്ടല്‍ അടച്ചു. ഈ വർഷം അവസരം നഷ്ടപ്പെട്ടവർക്ക് അടുത്തവർഷം അവസരം നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യുമെന്നാണ് സൂചന. നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി ഹജ്ജ് യാത്ര തുടങ്ങിയതോടെ സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷച്ചവരില്‍ മൂന്നില്‍ രണ്ടു പേർക്കും ഇത്തവണ പോകാനാവില്ലെന്ന് ഉറപ്പായി. ആകെയുള്ള സ്വകാര്യ കോട്ടയായ 52,000 യാത്രക്കാരില്‍ 10,000 പേർക്ക് മാത്രമാണ് ഇത്തവണ അവസരം ലഭിച്ചത്. 42000 പേർക്ക് അവസാന നിമിഷം അവസം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് നടന്നില്ല. നുസൂഖ് പോർട്ടല്‍ ഈ മാസം ആദ്യം പൂട്ടിയിരുന്നു.
സ്വകാര്യ ഏജന്‍സികള്‍ പണമടക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തെങ്കിലും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ നടപടികള്‍ പൂർത്തായാക്കാത്തതാണ് തീർഥാടകർക്ക് വിനയായത്. ഈ വർഷം അവസരം നഷ്ടപ്പെട്ടവർക്ക് അടുത്ത വർഷം അവസരം നൽകുമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വൃത്തങ്ങള്‍ നൽകുമെന്ന സൂചന. ഏജൻസികള്‍ അടച്ച തുക ഐബാന്‍ അക്കൗണ്ടില്‍ ഉള്ളതിനാല്‍ അത് തിരികെ നൽകാൻ സാധിക്കില്ല. രണ്ടിലും മന്ത്രാലയ തല തീരുമാനം വേണമെന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. പല ഏജന്‍സികളും വിമാനടിക്കറ്റ് എടുത്തിട്ടുണ്ട്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ഹജ്ജ് തീർഥാടകർക്ക് അവസരം നഷ്ടപ്പെട്ടതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.