തൃശൂര്‍: ബസ് തടഞ്ഞു നിര്‍ത്തി വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ 46കാരൻ അറസ്റ്റില്‍. ചാക്കോച്ചി എന്നു വിളിക്കുന്ന വലപ്പാട് കഴിമ്പ്രം ബീച്ച് സ്വദേശി കുറുപ്പത്ത് വീട്ടില്‍ ഷിബിനെയാണ് (46) വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചാംതീയതി പകലായിരുന്നു സംഭവം. കഴിമ്പ്രം വലിയ നെടിയിരിപ്പില്‍ അമ്പലത്തിനടുത്തത്തുള്ള റോഡില്‍ വെച്ച് മത്സ്യബന്ധന തൊഴിലാളികളും മറ്റും യാത്ര ചെയ്തിരുന്ന ബസ് തടഞ്ഞു നിര്‍ത്തിയാണ് ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇയാൾ ബസിനകത്ത് കയറി ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി അല്ലപ്പുഴ വീട്ടില്‍ ബാബു (58)വിനെ വാളു വീശി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇയാള്‍ ജോലി ചെയ്യുന്ന വള്ളത്തിന്റെ മുതലാളിയെ അന്വേഷിച്ചപ്പോള്‍ അറിയില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കൊല്ലാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ബാബു പരാതി നല്‍കുകയായിരുന്നു.
നടപടി ക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതി ഷിബിന്‍ തുളസിദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പ്രജാപതി എന്ന് പേരുള്ള വള്ളത്തിലാണ് ജോലി ചെയ്തിരുന്നത്. ഇയാള്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനാല്‍ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്താലാണ് പ്രതി ബസ് തടഞ്ഞത്. ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സ്ത്രീധന പീഡനം, വധശ്രമം അടക്കം പതിനൊന്ന് ക്രമിനല്‍ കേസുകളുണ്ട്. വലപ്പാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷ്. എഎസ്‌ഐമാരായ രാജേഷ് കുമാര്‍, ഭരതനുണ്ണി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സോഷി, സിവില്‍ പോലീസ് ഓഫീസര്‍ സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.