അടൂർ: ഛർദ്ദിയും വയറിളക്കത്തേയും തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന നാലാം ക്ലാസുകാരിയുടെ മരണം ഷിഗെല്ല ബാധയെന്ന് സംശയം. കടമ്പനാട് ഗണേശ വിലാസം അവന്തിക നിവാസിൽ മനോജിൻ്റേയും ചിത്രയുടേയും മകൾ അവന്തിക(8) ആണ് മരണത്തിന് കീഴടങ്ങിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ലഭിച്ച മരണകാരണം വ്യക്തമാക്കുന്ന രേഖയിലാണ് കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന ഷിഗെല്ല രോഗം എന്ന് സംശയിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷെ ഇത് സംബന്ധിച്ച് മറ്റ് ലാബ് പരിശോധന ഫലങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഏപ്രിൽ 30-ന് രാവിലെയാണ് ഛർദ്ദിയും വയറിളക്കവുമായി അടൂർ ജനറൽ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിക്കുന്നത്.തുടർന്ന് രോഗം വഷളായതോടെ വൈകീട്ട് മൂന്നിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇവിടെയെത്തി അൽപ്പസമയത്തിനുള്ളിൽ തന്നെ കുട്ടി മരിക്കുകയായിരുന്നു. ഷിഗെല്ല ബാധയെന്ന സംശയത്തെ തുടർന്ന് കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ കുട്ടിയുടെ വീട്ടിലേയും സമീപത്തെ വീടുകളിലേയും കിണറുകളിലെ വെള്ളം ശേഖരിച്ചു. ഇവിടെ നിന്നും അറുപതു സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പ്രിയങ്കാ പ്രതാപ് പറഞ്ഞു. കൂടാതെ മരിച്ച കുട്ടിയുടെ വീടിനു സമീപത്തെ വീടുകളിലുള്ള മുതിർന്നവർക്കും കുട്ടികൾക്കും ചർദ്ദിയും വയറിളക്കവും പോലുള്ള രോഗലക്ഷണമുണ്ടായതായി വിവരം ലഭിച്ചു. ഇവരെ പ്രത്യേകം നിരീക്ഷിക്കാൻ ആരോഗ്യഭാഗത്തിന് നിർദ്ദേശവും നൽകി. ശേഷം ആശ വർക്കർമാരെ രംഗത്തിറക്കി കുട്ടിയുടെ വീട്ടിലും മറ്റും ശുചീകരണ പ്രവർത്തനവും നടത്തിയതായും പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.