കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന അഞ്ചു പേരുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 53 വയസുള്ള ആലുവ കുന്നുകര സ്വദേശിനി, 80 വയസുള്ള പറവൂര്‍ സ്വദേശിനി, 69 വയസുള്ള ആലുവ കുട്ടമശ്ശേരി സ്വദേശി, 60 വയസുള്ള എളമക്കര സ്വദേശി , 71 വയസുള്ള കടുങ്ങല്ലൂര്‍ സ്വദേശിനി എന്നിവരാണ് അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഈ മാസം 13ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണാണ് 53 വയസുള്ള ആലുവ കുന്നുകര സ്വദേശിനിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ന്യൂമോണിയ ബാധിച്ച ഇവരുടെ നില ഗരുതരമായി തുടരുന്നു.
ഈ മാസം 20 നാണ് എറണാകുളം പറവൂരില്‍ നിന്നും 80 വയസുകാരിയെ കൊവിഡ് ന്യൂമോണിയ ബാധിച്ചു ഗുരുതരമായി എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. 69 വയസുള്ള ആലുവ കുട്ടമശ്ശേരി സ്വദേശി കോവിഡ് ന്യൂമോണിയ ബാധിച്ചു ഗുരുതരമായി തുടരുന്നു. ദീര്‍ഘനാളായി അമിത രക്തസമ്മര്‍ദ്ദത്തിന് ചികില്‍സയില്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യത്തിന് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് 60 വയസുള്ള എളമക്കര സ്വദേശിയെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാക്കിയത്. കൊവിഡ് ന്യൂമോണിയ ബാധിച്ച ഇവര്‍ ഐഎസിയുവില്‍ ഗുരുതരമായി കഴിയുന്നു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും 27 നു മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്ത 71 വയസുള്ള കടുങ്ങല്ലൂര്‍ സ്വദേശിനിയും ഗുരുതരാവസ്ഥയിലാണ്. അമിത രക്തസമ്മര്‍ദ്ദവും ആസ്ത്മ രോഗവും ഇവരുടെ അവസ്ഥ ഗുരുതരമാകാന്‍ കാരണമായിട്ടുണ്ടെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.