കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ ജോലിക്ക് കോഴ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ നടത്തിയെന്ന് പറയുന്ന ഫോണ്‍ സംഭാഷണം പുറത്ത്. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗവും കരീം പുഴങ്കലും കൂടരഞ്ഞിയിലെ കോണ്‍ഗ്രസ് നേതാവ് സണ്ണിയും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. കൊടിയത്തൂര്‍ സാംസ്കാരിക നിലയത്തില്‍ പാര്‍ടൈം ലൈബ്രേറിയന്‍ നിയനത്തിന് കോഴ ആവശ്യപ്പെടുന്നതാണ് ഫോണ്‍ സംഭാഷണം. മാസം 12000 രൂപ ഓണറേറിയം കിട്ടുന്ന തസ്തികയിലെ നിയമനത്തിന് 50,000 രൂപ ആവശ്യപ്പെടുന്നതാണ് ഫോണ്‍ സംഭാഷണം.
കോട്ടമ്മലിലെ സാംസ്കാരിക കേന്ദ്രത്തില്‍ ലൈബ്രേറിയനെ നിയമിക്കാന്‍ ഭരണസമിതി ഇന്റർവ്യൂ നടത്തിയിരുന്നു. ഒന്നാം റാങ്ക് നേടിയ വ്യക്തി നിയമനം വേണ്ടെന്ന് അറിയിച്ചു. കൂമ്പാറ സ്വദേശിയായ രണ്ടാം റാങ്കുകാരിക്ക് വേണ്ടിയാണ് കൊടിയത്തൂരിലെ മെമ്പറും കൂടരഞ്ഞിയിലെ കോണ്‍ഗ്രസ്സ് നേതാവും തമ്മിലുള്ള ഫോണ്‍ സംഭാഷണം. പഞ്ചായത്തിന്‍റെ ആവശ്യത്തിനാണ് തുകയെന്നും 50000 രൂപ വേണമെന്നും പറയുന്നത് സംഭാഷണത്തില്‍ വ്യക്തമാണ്. ഫോണ്‍ സംഭാഷണത്തിലെ സണ്ണിയും കരീം പഴങ്കലും കോണ്‍ഗ്രസ്സിലെ രണ്ട് ചേരിയിലെ പ്രാദേശിക നേതാക്കളാണ്. ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കരീമിന്‍റെ എതിരാളികളാണ് സംഭാഷണം പ്രചരിപ്പിച്ചതെന്നാണ് സൂചന. കോഴ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ യുഡിഎഫ് ഭരണ സമതി രാജി വെക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.





























