കൊച്ചി: അതിവേഗ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നൽകുന്ന 5 ജി സ്പെക്ട്രത്തിന്റെ എട്ടു ഹൈഫ്രീക്വൻസി ബാൻഡുകളുടെരണ്ടാംഘട്ട ലേലം ജൂൺ ആറിന് തുടങ്ങും. 96,317.65 കോടി രൂപ മൂല്യമുള്ള 10,523.15 മെഗാഹെർട്സ് തരംഗ സാമ്രാജ്യമാണ് ടെലികോംവകുപ്പ് ലേലം ചെയ്യുന്നത്.റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. 2022ൽ 5ജിയുടെ ആദ്യലേലത്തിൽ 72,098 മെഗാഹെർട്സ് വിറ്റ് കേന്ദ്രസർക്കാർ 1.5 ലക്ഷം കോടി സമാഹരിച്ചിരുന്നു.ഉയർന്ന മുതൽമുടക്കും തരംഗദൈർഘ്യത്തിന്റെ പരിമിതികളും കാരണം മുഴുവൻ വാങ്ങാൻ കമ്പനികൾ തയ്യാറായേക്കില്ല. ലൈസൻസ് പുതുക്കാനും ചില ബാൻഡുകൾ മാത്രം വാങ്ങി 5ജി സേവനം വ്യാപിപ്പിക്കാനും മാത്രമാകും ശ്രമിക്കുക.
900, 1800 മെഗാഹെർട്സ് ലൈസൻസ് പുതുക്കലിലും 2300 ബാൻഡിലുമാണ് എയർടെല്ലിന് നോട്ടം. ഇതുവഴി ഒഡീഷ, ബീഹാർ, ഉത്തർപ്രദേശ് (ഈസ്റ്റ്), ജമ്മുകാശ്മീർ, ബംഗാൾ, അസാം മേഖലകളിൽ സേവനം തുടരാനാകും. വൊഡഫോൺ ബംഗാൾ, ഉത്തർപ്രദേശ് ഈസ്റ്റ് മേഖലയ്ക്കായി പിടിമുറുക്കും. 2030വരെ ആവശ്യമായ 5ജി സ്പെക്ട്രം കൈവശമുള്ള ജിയോ, 800 മെഗാഹെർട്സ് അധികം വാങ്ങി കരുതിവയ്ക്കുമെന്നാണ് സൂചന. യു.പി.എ ഭരണകാലത്തുണ്ടായ 2ജി സപ്രെക്ടം കുംഭകോണത്തിന്റെ പശ്ചാത്തലത്തിൽ സുതാര്യമായാണ് നടപടികൾ.