ഇടുക്കി: പാമ്പനാറിൽ വൈദ്യുതി ഉപഭോക്താക്കൾക്ക് ഭീമമായ വൈദ്യുതി ബിൽ ലഭിച്ച സംഭവത്തിൽ കെഎസ്ഇബി അന്വേഷണം തുടങ്ങി. മീറ്റർ റീഡിങ്ങ് കണക്കാക്കിയതിലെ പിഴവാണ് കാരണമെന്നാണ് കെഎസ്ഇബിയുടെ പ്രാഥമിക കണ്ടെത്തൽ. പാമ്പനാർ എൽഎം എസ് പുതുവൽ കോളനിയിലെ ഉപഭോക്താക്കൾക്കാണ് കഴിഞ്ഞ ദിവസം 60000 മുതൽ 87000 മുതൽ രൂപ വരെയുളള വൈദ്യൂതി ബില്ലുകൾ ലഭിച്ചത്. കോളനിയിലെ 22 കുടുംബങ്ങൾക്കാണ് ഭീമമായ വൈദ്യുതി ബിൽ കിട്ടിയത്.
സംഭവം വാർത്തയായതിനെ തുടർന്നാണ് കെഎസ്ഇബി അന്വേഷണം തുടങ്ങിയത്. അമിത ബിൽ വന്ന പ്രദേശങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ കൃത്യമായു മീറ്റർ റീഡിങ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. അടുത്തയിടെ കൃത്യമായി റീഡിങ് എടുക്കാൻ ആരംഭിച്ചതോടെയാണ് ആണ് ഇതു വ്യക്തമായത്. ഈ സാഹചര്യത്തിൽ മീറ്റർ റീഡർമാരെ സെക്ഷനുകൾ മാറ്റി നിയമിച്ചു. കൂടാതെ മീറ്ററുകൾ മുഴുവൻ വിശദമായ പരിശോധനയ്ക്കു വിധേയമാക്കും.
എന്നാൽ നിലവിൽ അമിത ബിൽ വന്ന ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിഛേദിക്കില്ല. ഗൗരവമുള്ള പരാതിയായതിനാൽ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ കെഎസ്ഇബി നിയോഗിക്കും. ഒപ്പം കെഎസ്ഇബിയുടെ വിജിലൻസ് ഉൾപ്പെടെയുള്ള വിവിധ സംഘങ്ങളും അന്വേഷണം നടത്തും. വൈദ്യുതി ഉപഭോഗം തീർത്തും കുറഞ്ഞ വീടുകളിൽ ആണ് വലിയ തുകയുടെ ബിൽ എത്തിയിരിക്കുന്നത്. സംഭവം സംബന്ധിച്ച് ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തിലും ഉപഭോക്താക്കൾ പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിന് കലക്ടർ ഉത്തരവിടുകയും ചെയ്തു.