ബെംഗളൂരു: കർണാടകയിൽ വൻ മയക്കുമരുന്ന് വേട്ട. നാല് കിലോയോളം എംഡിഎംഎ ഉൾപ്പെടെ 10 കോടി രൂപയുടെ മയക്കുമരുന്നുമായി 7 പേരെ കർണാടക പോലീസിന്റെ സിസിബി വിഭാഗം പിടികൂടി. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും മയക്കുമരുന്നെത്തിച്ച് ബെംഗളൂരുവിൽ ടെക്കികൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ വിൽപന നടത്തുന്ന വൻ സംഘമാണ് ബെംഗളൂരുവിൽ പിടിയിലായത്. പിടിയിലായവരിൽ രണ്ട് വിദേശികളും ഒരു ദന്തൽ വിദ്യാർത്ഥിയുമുണ്ട്. മഹാദേവപുര പോലീസിനൊപ്പം ചേർന്ന് ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ ഓപ്പറേഷനാണ് വൻ മയക്കുമരുന്ന് ശൃംഖലയെ കുടുക്കിയത്.
പിടിയിലാവരിൽ വിദേശികളും വിദ്യാർത്ഥിയും ഉൾപ്പെടുന്നു. പിടിയിലായ കെവിൻ റോഗറും തോമസ് നവീദും ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നൈജീരിയിൽ നിന്നെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഹെബ്ബഗോഡിയിൽ വീട് വാടകയ്ക്കെടുത്ത് ഇടപാടുകാരെ കണ്ടെത്തി വിൽപന നടത്തുന്നതായിരുന്നു ഇവരുടെ രീതിയെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ആവശ്യക്കാർക്കായി മയക്കുമരുന്ന് ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം ലൊക്കേഷൻ വാട്ട്സാപ്പ് വഴിയാണ് കൈമാറിയിരുന്നതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.






























