പത്തനംതിട്ട: റിലിഗയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി 7,22,250 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചു. അയിരൂർ കക്കാട്ടുകുഴിയിൽ പുത്തൻ വീട്ടിൽ ഫിലിപ്പ് ജോൺ റിലിഗയർ ഇൻഷുറൻസ് കമ്പനിക്കെതിരെ പത്തനംതിട്ട ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിൽ നല്‍കിയ ഹർജിയിലാണ് വിധിയുണ്ടായത്. ബിലിപ്പ് ജോണ്‍ 2015 മുതൽ റിലിഗയർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ പോളിസി 12,310 രൂപാ പ്രീമിയം അടച്ച് എടുത്തിരുന്നു. ഇദ്ദേഹത്തിന് നേരത്തെ ന്യൂറോ എൻഡോ ക്രൈൻ ടൂമർ വന്നിരുന്നു. പോളിസി എടുപ്പിക്കാൻ വേണ്ടി ഏജന്റുമാർ ഇദേഹത്തിന്‍റെ വീട്ടിൽ എത്തിയപ്പോൾ ഈ വിവരം അവരെ ധരിപ്പിച്ചിരുന്നു. തുടർന്ന് എന്ത് അസുഖം വന്നാലും നിങ്ങൾക്ക് പോളിസിയുടെ ആനുകൂല്യങ്ങൾ കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോളിസിയുടെ പ്രീമിയം അടച്ചത്.
2018ൽ രോഗത്തിന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും തുടർന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. പോളിസി നിലവിൽ ഉളളപ്പോൾ ചികിത്സാചിലവ് 6,87,256 രൂപ ആയെങ്കിലും ഈ രൂപ ഇൻഷുറൻസ് കമ്പനി കൊടുക്കാൻ തയ്യാറായില്ല. ഇതിനെതിരെയാണ് പത്തനംതിട്ട കൺസ്യൂമർ കമ്മീഷനെ സമീപിച്ച് പരാതി നൽകിയത്. പരാതി ഫയലിൽ സ്വീകരിച്ച കമ്മീഷൻ ഇരുകക്ഷികൾക്കും നോട്ടീസ് അയയ്ക്കുകയും ഇരുകക്ഷികളുടെ ഭാഗത്തു നിന്നും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. വാദങ്ങളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിൽ ഫിലിപ്പ് ഫയൽ ചെയ്ത അന്യായം ശരിയാണെന്ന് കമ്മീഷന് ബോദ്ധ്യപ്പെടുകയും വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കുവേണ്ടി ചിലവായ 6,87,256 രൂപയും 25,000 രൂപ നഷ്ട പരിഹാരവും 10,000 രൂപ കോടതി ചിലവും സഹിതം 7,22,256 രൂപ കൊടുക്കാൻ വിധി പ്രസ്‌താവിക്കുകയാണുണ്ടായത്.
കമ്മീഷൻ പ്രസിഡന്റ്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്‌താവിച്ചത്.





























