ഡൽഹി: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഈ മാസം 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക്.ഇതിന് ശേഷം പപ്പുവ ന്യൂഗിനിയ, ഓസ്ട്രേലിയ എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കും.19 മുതൽ 21 വരെ ജപ്പാനിലെ ഹിരോഷിമയിലാണ് ജി 7 ഉച്ചകോടി. സമാധാനം, സുസ്ഥിരത, ആരോഗ്യ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ലിംഗ നീതി, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി, സഹകരണം തുടങ്ങിയ വിഷയങ്ങളിന്മേൽ നടക്കുന്ന വിവിധ സെഷനുകളിൽ പ്രധാനമന്ത്രി സംസാരിക്കും. വിവിധ രാഷ്ട്രത്തലവന്മാരുമായും അദ്ദേഹം ചർച്ച നടത്തും.
ജപ്പാനിൽ നിന്ന് 22ന് അദ്ദേഹം പപ്പുവ ന്യൂഗിനിയയിലേക്ക് തിരിക്കും. ഫോറം ഫോർ ഇന്ത്യ പസഫിക് ഐലൻഡ്സ് കോർപ്പറേഷൻ ഉച്ചകോടിയിൽ മോഗി സംബന്ധിക്കും. പപ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മാരയ്ക്കൊപ്പമായിരിക്കും മോദിയും പങ്കെടുക്കുക. പപ്പുവ ന്യൂഗിനിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറും. പിന്നീട് അദ്ദേഹം ഓസ്ട്രേലിയയിൽ എത്തും. സിഡ്നിയിൽ 22 മുതൽ 24 വരെ നടക്കുന്ന ക്വാഡ് രാഷ്ട്ര നേതാക്കളുടെ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. മോദിക്കൊപ്പം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനിസ് എന്നിവരും പങ്കെടുക്കും.