തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം കേരളത്തിന് കനത്ത നഷ്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 80,000 കോടി രൂപയുടെ നഷ്ടമാണ് വിദ്ഗധര്‍ പ്രതീക്ഷിക്കുന്നത്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ നഷ്ടം ഇനിയും കൂടാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. ലോക്ക്ഡൗണ്‍ കാലയളവില്‍ സ്വയം തൊഴില്‍, കാഷ്വല്‍ തൊഴിലാളികളുടെ വേതന നഷ്ടം 14000 കോടിയാണ്. ഹോട്ടല്‍, റെസ്‌റ്റോറന്റ് മേഖലകളില്‍ യഥാക്രമം 6000, 14000 കോടിയുടെയും നഷ്ടം ഉണ്ടാകും.
മത്സ്യബന്ധന, വിവര സാങ്കേതിക വിദ്യ രംഗത്തെ തൊഴില്‍ നഷ്ടമാണ് മറ്റൊരു രൂക്ഷമായ കാര്യം. ലോക്ക്ഡൗണ്‍ ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിച്ചു. ഇവരുടെ വരുമാനം നിലച്ചത് ഇവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു. ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നുളള പ്രത്യേക പാക്കേജിലൂടെ ഇവരെ സഹായിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അസംഘടിതമേഖലയില്‍ വരുമാന സഹായ പദ്ധതി നടപ്പാക്കണം. 2 ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെ വായ്പ അനുവദിക്കണം. ചെറുകിട വ്യവസായങ്ങള്‍ക്കും വലിയ തോതിലുളള നഷ്ടം ഉണ്ടായിട്ടുണ്ട്. നിലവിലെ വായ്പകള്‍ക്ക് 50 ശതമാനത്തോളം പലിശയിളവ് നല്‍കണം. ഇപിഎഫിലേക്ക് വിഹിതം കൊടുക്കേണ്ട പരിധി 15000 ത്തില്‍ നിന്ന് 25000 ആയി ഉയര്‍ത്തണം. ഭക്ഷ്യ വസ്തുക്കള്‍ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.