പത്തനംതിട്ട : കിഫ്ബി ഫണ്ടുപയോഗിച്ച് 973 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അട്ടത്തോട് ഗവ. ട്രൈബൽ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 45000 ക്ലാസ് മുറികള്‍ ഹൈടെക് ആയി മാറ്റി. അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം ഗുണമേന്മയും കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മികച്ച കുട്ടികളെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്ക് അധ്യാപകര്‍ക്കാണ്. അധ്യാപകരും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണം. അക്കാഡമിക് മികവ് വര്‍ധിപ്പിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ല. പ്രൈമറി മേഖലയില്‍ വിദ്യാഭ്യാസ ഗുണമേന്മ വളര്‍ത്തുന്നതിനുള്ള പദ്ധതി നടപ്പാക്കി വരുന്നുണ്ട്. അത് ഹയര്‍ സെക്കഡറി വരെ വ്യാപിപ്പിക്കും. വിദ്യാഭ്യാസ മേഖലയില്‍ നേടിയെടുത്തിട്ടുള്ള നേട്ടങ്ങള്‍ കൂടുതല്‍ ഉന്നതിയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം മിഷനിലൂടെ നിര്‍മാണം പൂര്‍ത്തിയായ 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
കുട്ടികളെ നല്ല മനുഷ്യരാക്കി വളര്‍ത്തുവാന്‍ അധ്യാപകര്‍ക്ക് സാധിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു കോടി രൂപ ഇതുവരെ അട്ടത്തോട് കോളനി വികസനത്തിനായി നല്‍കിയിട്ടുണ്ട്. കേരളത്തിലെ തന്നെ മികച്ച സ്‌കൂളുകളിലൊന്നാക്കി അട്ടത്തോട് ട്രൈബല്‍ സ്‌കൂളിനെ മാറ്റും. രണ്ടാം ഘട്ടത്തില്‍ കുട്ടികള്‍ക്ക് താമസിക്കുന്നതിനുള്ള ഹോസ്റ്റല്‍ നിര്‍മാണമാരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.
മൂന്നു കോടി രൂപ ചെലവിലാണ് അട്ടത്തോട് ഗവണ്‍മെന്റ് ട്രൈബല്‍ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടനിര്‍മാണം പൂര്‍ത്തിയായത്. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാരായ സി.എസ് സുകുമാരന്‍, എം.എസ്. ശ്യാം, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ എസ്.സുധീര്‍, എഇഒ ഷിജിത, ഊരുമൂപ്പന്‍ വി.കെ.നാരായണ്‍, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ ലിജു പി തോമസ്, ഡിഡിഇ പത്തനംതിട്ട വി. രാജു, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ.പ്രകാശ്, ഹെഡ്മാസ്റ്റര്‍ ബിജു അമ്പൂരി തുടങ്ങിയവര്‍ പങ്കെടുത്തു.