തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരളസഭയുടെ നാലാം സമ്മേളനം മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. ധൂർത്തടിക്കുള്ള സമ്മേളനം നിർത്തി പണം പ്രവാസികളുടെ ക്ഷേമത്തിന് നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ എത്തിയ സാഹചര്യത്തിൽ സമ്മേളനം നിർത്തലാക്കാനാകില്ലെന്നാണ് സർക്കാർ വിശദീകരണം. പ്രയോജനമെന്ത്, വൻ ധൂർത്ത് എന്നീ വിമർശനങ്ങൾ കഴിഞ്ഞ ലോക കേരളസഭയുടെ കഴിഞ്ഞ മൂന്ന് സമ്മേളന കാലത്തും ഉയർന്നതാണ് . നാലാം സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് കുവൈറ്റ് ദുരന്തം. മലയാളികളുടെ മരണം സംസ്ഥാനത്തിന്റെ ദു:ഖമായി മാറുമ്പോൾ സമ്മേളനത്തിന്റെ പ്രസക്തിയാണ് പലരും ചോദ്യം ചെയ്യുന്നത്.
ഇന്നത്തെ ഉദ്ഘാടന സമ്മേളനവും ചർച്ചയും കലാപരിപാടികളും മാറ്റി. പക്ഷെ നാളെയും മറ്റന്നാളും ചർച്ചകളുണ്ടാകും. നിയമസഭ മന്ദിരത്തിലെ മുറികളിൽ മന്ത്രിമാരും മുൻ മന്ത്രിമാരും മോഡറേറ്റർ മാരായുള്ള ചർച്ചകളാണ് നടക്കുന്നത്. 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. ഈ ചർച്ചകളുടെ റിപ്പോർട്ടിംഗ് ക്രോഡീകരിച്ച് സർക്കാറിന് നൽകും. എല്ലാം പതിവ് നടപടിക്രമങ്ങൾ. എന്നാൽ ശുപാർശകളൊന്നും കഴിഞ്ഞ കാലങ്ങളിലെ പോലെ നടപ്പാക്കില്ല. ഇന്നലെ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സമ്മേളനം മാറ്റാൻ ആദ്യം ആവശ്യപ്പെട്ടത്. ഇന്ന് ബിജെപിയും സമാന ആവശ്യം ഉയർത്തുന്നു