പത്തനംതിട്ട: കെഎസ്ആർടിസി ബസ്റ്റാന്റിന്റെ രണ്ടാം നിലയിൽ ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരുടെ വീൽ ചെയറുകൾ പ്രവേശിക്കാൻ കഴിയും വിധം ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചെയർമാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നൽകിയ കത്തിൽ അറിയിച്ചു സാമൂഹ്യപ്രവർത്തകൻ റഷീദ് ആനപ്പാറ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയെ തുടർന്നാണ് കെഎസ്ആർടിസി നടപടി എടുത്തിരിക്കുന്നത്. പത്തനംതിട്ട കെഎസ്ആർടിസി ബസ്റ്റാൻഡിലെ ഫുട്പാത്തിൽ പോലീസ് എയിഡ്പോസ്റ്റ്, ടോയ്ലറ്റ് എന്നിവർ സ്ഥാപിച്ചപ്പോൾ അന്ധർക്കും കാഴ്ച പരിമിതർക്കും സഞ്ചരിക്കാനുള്ള തടസ്സം നേരിട്ടിരുന്നു. പക്ഷെ പിന്നീട് പരിഹരിച്ചതായി കമ്മീഷനു നൽകിയ മറുപടിയിൽ കെഎസ്ആർടിസി അറിയിച്ചു.
നിലവിൽ കെഎസ്ആർടിസി ബസ്റ്റാന്റിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസുകളിലേക്ക് ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാർക്ക് കയറിപ്പോകാൻ സാധിക്കുന്നില്ല. ഇത് കാരണം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ഫീസ് അടക്കുന്നതിനു പോലും പരസഹായം വേണ്ടിവരികയാണ്. ലിഫ്റ്റ് വന്നു കഴിഞ്ഞാൽ ഒരളവു വരെ ഇതിനൊരു പരിഹാരം ആകുമെന്നും റഷീദ് ആനപ്പാറ അറിയിച്ചു.