മാന്നാർ : ഏറെ പഴക്കമുള്ള മാന്നാറിലെ തന്മടിക്കുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള തൃക്കുരട്ടി മഹാദേവക്ഷേത്രത്തിനുകിഴക്ക് ധർമശാസ്താക്ഷേത്രത്തിന്റെ ഭാഗമായുള്ള ചരിത്രപ്രാധാന്യമുള്ള കുളമാണിത്. നാലേക്കർ വിസ്തൃതിയുള്ള കുളം രൂക്ഷമായ വരൾച്ചയിൽപ്പോലും വറ്റിയിട്ടില്ല. ഏറെക്കാലം നശിച്ചുകിടന്ന കുളം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേ അഖിലകേരള രാമായണമേളയുടെ സമാപനസമ്മേളനത്തിനെത്തിയപ്പോൾ തൃക്കുരട്ടി മഹാദേവ സേവാസമിതി നൽകിയ നിവേദനത്തെത്തുടർന്ന് 2015-ൽ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി നവീകരിച്ചിരുന്നു.
കേരള മണ്ണുസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ ഉപഭോക്തൃസമിതി രൂപവത്കരിച്ച് 60,71,457 രൂപ ചെലവിൽ നവീകരിച്ച കുളത്തിന്റെ സമർപ്പണം 2015 ജൂണിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ.യാണ് നിർവഹിച്ചത്. മണ്ണും മാലിന്യവും നീക്കി നാലുവശവും കരിങ്കൽഭിത്തി കെട്ടിയാണ് പുനരുദ്ധരിച്ചത്. പിന്നീട് കുളക്കരയിലെ മണ്ണൊലിപ്പ് തടയാനായി 2018-ൽ മാന്നാർ പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി 3,62,114 രൂപ ചെലവഴിച്ച് സംസ്ഥാന കയർ കോർപ്പറേഷന്റെ സാങ്കേതികസഹായത്തോടെ 2,131 ചതുരശ്ര മീറ്റർ ചുറ്റളവിൽ കയർഭൂവസ്ത്രം വിരിച്ചിരുന്നു. എന്നാലിപ്പോൾ വീണ്ടും മണ്ണിടിഞ്ഞ് കുളം നശിക്കുന്ന അവസ്ഥയാണ്. കുളത്തിന്റെ കരിങ്കൽക്കെട്ടിനു ചുറ്റുമുള്ള ഭാഗത്ത് മരങ്ങളും ചെടികളും വെച്ചുപിടിപ്പിച്ച് മണ്ണൊലിപ്പു തടയേണ്ടത് അത്യാവശ്യമാണ്. തന്മടിക്കുളത്തിന്റെ ചരിത്രപ്രാധാന്യം നിലനിർത്തി അതിരുകൾ സംരക്ഷിക്കാൻ ദേവസ്വം ബോർഡ് മുൻകൈയെടുക്കുമെന്ന് കഴിഞ്ഞദിവസം തൃക്കുരട്ടി മഹാദേവക്ഷേത്രത്തിലെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞിരുന്നു.