അടൂർ : റോഡിൽ തലങ്ങും വിലങ്ങും വരകൾ. കെ.പി. റോഡിൽ പതിനാലാം മൈൽ ജംഗ്ഷനില് റോഡിലെ ഇത്തരം വരകൾ എന്തിനാണെന്ന് ആർക്കും വലിയ പിടിയില്ല. അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ വരകൾ മായ്ക്കണമെന്ന ആവശ്യവുമായി പള്ളിക്കൽ ലക്ഷ്മി ഭവനിൽ രാമാനുജൻ കർത്താ മുഖ്യമന്ത്രിക്ക് പരാതി നൽകി. വരകൾ മായ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചു. മഴ മാറിയാൽ മായ്ക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിക്കുകയും ചെയ്തു. 2022 നവംബറിൽ ഈ വരകൾക്കു സമീപത്തുവെച്ചാണ് സ്കൂട്ടറിൽ പോകുകയായിരുന്ന രാമാനുജനെ കാർ ഇടിച്ചിട്ടത്.
ഗുരുതര പരിക്കേറ്റ് മാസങ്ങളോളം ചികിത്സയിലായിരുന്നു. റോഡിലെ വരകളാണോ അപകട കാരണമെന്നൊന്നും ഇദ്ദേഹത്തിന് നിശ്ചയമില്ല. അപകടങ്ങൾ ഉണ്ടാക്കാൻ ഈ വരകൾക്ക് സാധിക്കുമെന്ന നിരീക്ഷണമാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകാൻ കാരണമെന്ന് രാമാനുജൻ കർത്താ പറയുന്നു. പലപ്പോഴായി വികസിപ്പിച്ചപ്പോൾ വരച്ച വരകളാണ് ഇതെല്ലാം. പുതിയ വരകൾ വരച്ചപ്പോൾ പഴയത് മായ്ക്കാൻ അധികൃതർ മെനക്കെടാത്തതാണ് ഇപ്പോഴത്തെ പ്രശ്നമെന്ന് നാട്ടുകാരും ആരോപിക്കുന്നു. എന്തായാലും മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ മേൽ പൊതുമരാമത്ത് അസി.എക്സിക്യൂട്ടീവ് എൻജിനീയർ രാമാനുജൻ കർത്തായുടെ പരാതിയ്ക്ക് മറുപടിയും നൽകിയിട്ടുണ്ട്.
മുൻപ് തെറ്റായി വരച്ച വരകൾ കറുത്ത പെയിൻ്റ് ഉപയോഗിച്ച് മറച്ചിരുന്നെന്നും ഇത് വീണ്ടും തെളിഞ്ഞു വന്നതാണ് യാത്രക്കാർക്ക് സെന്റർ ലൈൻ മനസ്സിലാവാത്ത സാഹചര്യമുണ്ടായതെന്നും കത്തിലുണ്ട്. പുതിയതായി ബി.സി. ഓവർലെ ചെയ്ത് സെൻ്റർ സെൻട്രൽ ലൈൻ രേഖപ്പെടുത്തുമ്പോൾ മാത്രമേ ഈ പ്രശ്നം സ്ഥായിയായി പരിഹരിക്കാനാവൂ. താത്കാലികമായി ഈ പ്രശ്നം പരിഹരിക്കുന്നതിന് ഈ ഭാഗത്തെ പഴയ തെറ്റായ സെന്റർ ലൈൻ കറുത്ത പെയിന്റ് ചെയ്തു മായ്ക്കും. മഴ കുറയുന്ന മുറയ്ക്ക് പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും കത്തിൽ പറയുന്നു.