റാന്നി: പമ്പ നിലക്കലിൽ ഇന്റഗ്രേറ്റഡ് ആശുപത്രി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. പഴവങ്ങാടി മക്കപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 1.57 കോടി രൂപ ചിലവഴിച്ച നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്റഗ്രേറ്റഡ് ആശുപത്രി വഴി അലോപ്പതി- ആയുർവേദ -ഹോമിയോപ്പതി എന്നിവയുടെ ചികിത്സ ഇവിടെ ഉറപ്പാക്കും. ആദിവാസി മേഖലയിൽ താമസിക്കുന്ന യുവതികളുടെ പ്രസവ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ആദിവാസികൾ കൂടുതലുള്ള മേഖല എന്ന നിലയിൽ റാന്നിയിൽ ആയിരിക്കും ജില്ലയിൽ ആദ്യം ഇത് പ്രവർത്തിക്കുക. റാന്നി താലൂക്ക് ആശുപത്രിക്ക് 17 കോടി രൂപ ചിലവഴിച്ച പുതിയ കെട്ടിടം നിർമ്മിക്കുന്നതിൻ്റെ ഡി പി ആർ അവസാന സബ്മിഷനിലാണ്.
കെ ആർ എഫ് ബി എക്സിക്യൂട്ടീവ് കമ്മിറ്റി ഇത് അംഗീകരിച്ചാലുടൻ കെട്ടിട നിർമ്മാണം ഉടൻ ടെണ്ടർ ചെയ്യാനാകും. എഴുമറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർനായി നബാർഡ് സഹായത്തോടെ പുതിയ കെട്ടിടത്തിന് നിർമ്മാണം നടന്നുവരികയാണ് മന്ത്രി പറഞ്ഞു. അഡ്വ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഗോപി, പഞ്ചായത്ത് പ്രസിഡൻ്റ് അനിത അനികുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം എസ് സുജ, അന്നമ്മ തോമസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജി വർഗീസ് , വി കെ സണ്ണി, ബോബി എബ്രഹാം, റിങ്കു ചെറിയാൻ, സന്തോഷ് കെ ചാണ്ടി, സനോജ് മേമന, ജോസഫ് കുര്യാക്കോസ്, എബിൻ തോമസ് മാത്യു എന്നിവർ സംസാരിച്ചു.