കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ് സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം നേതാവ്. പയ്യോളി ഏരിയാ സെക്രട്ടറി എംപി ഷിബുവിന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ഇപ്പോഴും തുടരുന്നുണ്ട്. പോലീസ് കേസിന് പിറകെ സിപിഎം നേതാക്കൾ പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാൽ, രണ്ട് വർഷം ആയിട്ടും എംപി ഷിബു പോസ്റ്റ് പിൻവലിച്ചിട്ടില്ല. ഇതുസംബന്ധിച്ച പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടില്ല. യൂത്ത് കോൺഗ്രസ് നേതാവ് ദുൽകിഫിൽ രണ്ട് വർഷം മുൻപാണ് പരാതി നൽകിയത്. പരാതി സൈബർ സെല്ലിന് കൈമാറി എങ്കിലും തുടർ നടപടി എടുത്തില്ല. വീണ്ടും ദുൽകിഫിൽ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇക്കാര്യം എസ്ഐടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം എന്നാണ് ആവശ്യം.
അതേസമയം, കാഫിർ സ്ക്രീൻഷോട്ട് കേസിൽ തുടർനടപടികളിലേക്ക് കടക്കുകയാണ് എസ്ഐടി. ഉടൻ യോഗം ചേരും. മെറ്റയിൽ നിന്നും വിവരങ്ങൾ തേടും. യഥാർത്ഥ കുറ്റവാളികളെ ഇനിയെങ്കിലും കണ്ടെത്താൻ ആകുമെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. ആശ്വാസമെന്ന് ആരോപണ വിധേയനായ യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിം വ്യക്തമാക്കി.






























