കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി നേതൃത്വം. പ്രതിപക്ഷ നേതാവായ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൻ്റെ വിമത എംഎൽഎമാരെ ബിജെപിയിലേക്ക് ക്ഷണിക്കില്ല. എംഎൽമാരുമായി ധാരണയിൽ മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം തൃണമൂൽ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിലും വൈകാതെ പിളർപ്പിന് സാധ്യതയുണ്ട്. പാർലമെൻ്റിൽ പ്രത്യേക ബ്ലോക്കായിരിക്കാൻ എംപിമാർ കത്ത് നൽകിയേക്കും. ഇക്കഴിഞ്ഞ ദിവസമാണ് പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ രജീന്ദ്ര ബോസ് അംഗീകരിച്ചത്. 60 എംഎൽഎമാരുടെ പിന്തുണയാണ് ഋതബ്രത ബാനർജിക്കുള്ളത്. സംസ്ഥാന ഭരണം നഷ്ടപ്പെട്ടതിന് പുറമേ, പാർട്ടിക്കുള്ളിൽ ഉടലെടുത്ത പ്രതിസന്ധി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് കനത്ത പ്രഹരമായിരിക്കുകയാണ്. 1998ൽ മമത ബാനർജി തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചതിന് ശേഷമുള്ള ആദ്യ പിളർപ്പാണ് പാർട്ടിക്കുള്ളിൽ ഉടലെടുത്തിരിക്കുന്നത്.
വിമതർ നീക്കമാരംഭിച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതൃത്വം സംസ്ഥാനത്തെ മുഴുവൻ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടിരുന്നു. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജി, സന്ദീപൻ സാഹ എന്നിവരുടെ നേതൃത്വത്തിലാണ് 58 എംഎൽഎമാർ വിമതശബ്ദം ഉയർത്തുന്നത്. ആകെ 80 എംഎൽഎമാരാണ് തൃണമൂൽ കോൺഗ്രസിനുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉള്ളതിനാൽ കൂറുമാറ്റ നിരോധന നിയമം വിമതർക്ക് മറികടക്കാനാകും. അതിനിടെ, വിമത എംഎൽഎമാരെ കോൺഗ്രസിലേക്ക് ക്ഷണിച്ച് അധിർരഞ്ചൻ ചൗധരി രംഗത്തെത്തി. എന്നാൽ പാർട്ടിയുടെ അറിവോടെയല്ല ക്ഷണമെന്ന് എഐസിസി വ്യക്തമാക്കി.





























