തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിലെ ഒന്നാം പ്രതിയായ കെ എ രതീഷ് രാജി വച്ചു. ഖാദി ബോർഡ് സെക്രട്ടറി സ്ഥാനമാണ് ഇദ്ദേഹം രാജിവെച്ചത്. റൂട്രോണിക്‌സ് എം.ഡി സ്ഥാനവും നഷ്ടമായേക്കും. നിലവിൽ ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്‌സ് എംഡി, ഖാദി ക്ഷേമ ബോർഡ് ചെയർമാൻ തുടങ്ങിയ മൂന്ന് പ്രധാന പദവികളാണ് രതീഷ് വഹിക്കുന്നത്. വലിയ അഴിമതി നടത്തിയ ഒരാൾ ഇത്രയും സ്ഥാനങ്ങളിൽ തുടരുന്നതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയുടെ പരാമർശത്തെ തുടർന്ന് മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് കെ എ രതീഷ് രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. കശുവണ്ടി അഴിമതി കേസിൽ പ്രോസിക്യൂഷൻ നടപടി നേരിടുകയാണ് കെ എ രതീഷ്.
കേസിന്റെ വിചാരണാ നടപടികൾ ഉടൻ തുടങ്ങാനിരിക്കെ പ്രതിസ്ഥാനത്തുള്ള രതീഷ് ഔദ്യോഗിക സ്ഥാനങ്ങളിൽ തുടരുന്നതിൽ ഹൈക്കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. പിന്നാലെയായിരുന്നു കെ എ രതീഷിൻറെ രാജി. സി.ബി.ഐ.യുടെ കുറ്റപത്രത്തിൽ പ്രതിസ്ഥാനത്തുള്ള ആളാണ് കെ എ രതീഷ്. രതീഷ് കശുവണ്ടി വികസന കോര്‍പറേഷന്‍ എം.ഡിയായിരിക്കെ കശുവണ്ടി ഇറക്കിയതിലൂടെ ഖജനാവിന് 600 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. കേസിൽ രതീഷിനെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു. അഴിമതിക്കേസിൽ വിചാരണ കാത്തുനിൽക്കുന്ന ഒരു പ്രതി എങ്ങനെയാണ് സർക്കാരിന്റെ പ്രധാനപ്പെട്ട മൂന്ന് സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.




























