കോട്ടയം: കോട്ടയത്ത് ഇന്നലെ രാത്രിയിൽ മണിക്കൂറുകളോളം പെയ്ത ശക്തമായ മഴയെത്തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. കോട്ടയം കുമരകം വൈക്കം റോഡിൽ പലയിടത്തും വെള്ളം കയറിയ സ്ഥിതിയാണുള്ളത്. തിരുവാർപ്പ്, കുമരകം, അയ്മനം, ആർപ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി. അപകടസാധ്യതയുള്ള ഇടങ്ങളിൽ നിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. പാലായിൽ ഇന്നലെ വെള്ളം ഇറങ്ങിയ സ്ഥലങ്ങളിലെല്ലാം ഇന്ന് വീണ്ടും വെള്ളം കയറിയ സ്ഥിതിയാണുള്ളത്. ജില്ലയിൽ 64 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഞായറാഴ്ച അർധരാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
മൂന്ന് ജില്ലകളിലും ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം പത്തനംതിട്ട ജില്ലയിലെ സ്ഥിതി അതിരൂക്ഷമാണ്. റാന്നിയും ആറൻമുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലായി. പമ്പയുടെ കരകളിൽ ഭീതിദമായ സാഹചര്യം തുടരുകയാണ്. മൂഴിയാർ ഡാം ഏതു സമയത്തും തുറക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. കൊല്ലത്തുനിന്ന് കൂടുതൽ മത്സ്യ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് തിരിച്ചു. ശബരിമലയിലേക്ക് ഇന്ന് ഭക്തരെ കടത്തി വിടില്ല. പത്തനംതിട്ട ജില്ലയിലാണ് ആണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉള്ളത്. 75 ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
അപ്പർ കുട്ടനാട് വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കുറ്റൂർ, പെരിങ്ങര, നെടുംമ്പ്രം, നിരണം, കടപ്ര, തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിലായിരിക്കുകയാണ്. നൂറുകണക്കിന് വീടുകൾ ഒറ്റപ്പെട്ടു. ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെ മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ജനങ്ങൾ മാറി താമസിക്കണമെന്ന മുന്നറിയിപ്പ് അനൗൺസ്‌മെന്റ് കോഴഞ്ചേരി അടക്കം മേഖലകളിൽ നൽകുന്നുണ്ട്.




























