മണിപ്പൂർ: മണിപ്പൂരിലെ SIR നടപടികളുടെ ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം വോട്ടർപട്ടികയിലെ വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകളും പുതുക്കലുകളും ഉൾപ്പെടുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. മണിപ്പൂർ ചീഫ് ഇലക്ടറൽ ഓഫീസറുടെ മേൽനോട്ടത്തിലാണ് SIR നടപടികൾ പുരോഗമിച്ചത്. വോട്ടർപട്ടികയിലെ പിഴവുകൾ പരിഹരിക്കുക, അർഹരായ പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുക, പട്ടിക കൂടുതൽ കൃത്യവും സുതാര്യവുമാക്കുക എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യങ്ങൾ. SIR നടപടികളുടെ ഭാഗമായി പുറത്തിറക്കിയ കരട് വോട്ടർപട്ടികയിൽ ഒന്നരലക്ഷത്തിലധികം വോട്ടർമാരെയാണ് ഒഴിവാക്കിയത്. ഇതിന് പിന്നാലെ കുക്കി സംഘടനകൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് ശക്തമായ ആശങ്ക ഉയർന്നിരുന്നു.
മണിപ്പൂർ സംഘർഷത്തെ തുടർന്ന് വീടും രേഖകളും നഷ്ടപ്പെട്ടവരിൽ ഉൾപ്പെടെ 59,000-ത്തിലധികം കുക്കി-സോ വിഭാഗക്കാരെ SIR നടപടികളിൽ നിന്ന് ഒഴിവാക്കിയെന്നായിരുന്നു സംഘടനകളുടെ പ്രധാന ആരോപണം. രേഖകൾ നഷ്ടപ്പെട്ടവർക്ക് പകരം രേഖകൾ സമർപ്പിക്കുന്നതിനും പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുമായി മതിയായ സമയവും സംവിധാനവും ലഭിച്ചില്ലെന്നും ആരോപണമുയർന്നു. കരട് പട്ടിക പുറത്തുവന്ന സമയത്ത് മണിപ്പൂരിൽ 19.34 ലക്ഷത്തിലധികം വോട്ടർമാരുണ്ടായിരുന്നു. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ ഒഴിവാക്കപ്പെട്ടവരിൽ ആരെയൊക്കെ വീണ്ടും ഉൾപ്പെടുത്തിയെന്നും വോട്ടർ പട്ടികയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തിയെന്നും വ്യക്തമാകും.






























