തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന് വക്കീൽഫീസായി പൊതുഖജനാവിൽനിന്നു ചെലവഴിച്ചത് 245.62 കോടി രൂപ. വിവരാവകാശ നിയമമനുസരിച്ച് കാസർകോട് ഉർദൂർ സ്വദേശി എ. എസ്. മുഹമ്മദ് അഷ്റഫിന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 2016-26 കാലയളവിൽ സുപ്രീംകോടതി, ഹൈക്കോടതി, ദേശീയ ഹരിത ട്രിബ്യൂണൽ, അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ എന്നിവിടങ്ങളിൽ സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകർക്ക് നൽകിയ ഫീസും ഇക്കൂട്ടത്തിൽവരും.
ഗവർണർ-സർക്കാർ ഏറ്റുമുട്ടൽ കേസുകൾ, വിവിധ നിയമോപദേശങ്ങൾ, നിയമഭേദഗതികളുടെ കരട് തയ്യാറാക്കാൻ അഭിഭാഷകർക്ക് ഉൾപ്പെടെ നൽകിയ പ്രതിഫലം എന്നിവയുമുണ്ട്. സുപ്രീംകോടതിയിലെ 789 കേസിനായി 38.91 കോടി രൂപ ഫീസിനത്തിൽ നൽകി. സീനിയർ അഭിഭാഷകരിൽ 273 കേസിൽ ഹാജരായ ജയദീപ് ഗുപ്തയ്ക്കാണ് ഏറ്റവും കൂടുതൽ തുക നൽകിയത്- 8.91 കോടി. അഞ്ചുകേസിൽ ഹാജരായ കപിൽ സിബലിന് 5.62 കോടി നൽകി. മുൻഅറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, ഫാലി എസ്. നരിമാൻ തുടങ്ങിയ മുൻനിര അഭിഭാഷകരിൽനിന്ന് നിയമോപദേശം തേടിയതിന് 92.65 ലക്ഷം രൂപയും പ്രതിഫലം നൽകി.































