ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 40 വയസ്സുള്ള ഗീത എന്ന യുവതിയും മൂന്ന് പെൺമക്കളുമാണ് കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റാണ് ഇവർ മരിച്ചത്. ഗീതയുടെ ഭർത്താവ് രാഹുലാണ് പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാൾ ഒളിവിലാണ്. മരിച്ച ഗീതയുടെ കൈകളിൽ ചുരുട്ടിപ്പിടിച്ച നിലയിൽ മുടിയിഴകൾ കണ്ടെത്തിയിരുന്നു. ഇത് രാഹുലിന്റെ മുടിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. മുടിയുടെ സാംപിൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഗീതയുടെ മൃതദേഹം വീടിന്റെ രണ്ടാമത്തെ നിലയിലും മരിച്ച മൂന്ന് പെൺകുട്ടികളുടെ മൃതദേഹങ്ങൾ താഴത്തെ നിലയിലെ രണ്ട് മുറികളിലും സോഫയിലുമാണ് കണ്ടെത്തിയത്. 17 നും 23 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്. ഇവരുടെ തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നു.
രാഹുലിന്റെ പിതാവും ഇതേവീട്ടിലാണ് താമസിച്ചിരുന്നത്. കേൾവിക്കുറവിന്റെ പ്രശ്നമുള്ള ഇദ്ദേഹം സംഭവ ദിവസം ബഹളങ്ങൾ ഒന്നും കേട്ടിരുന്നില്ല. കൊലപാതകത്തിനു പിറ്റേദിവസം രാഹുൽ വീട്ടിൽ ചായ തയാറാക്കി പിതാവിനു നൽകിയെന്നും രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റി കുളിച്ചശേഷം ഒളിവിൽ പോയെന്നും പോലീസ് കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ രാഹുലിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്നും തുടർന്ന് വസ്തു വിൽക്കാൻ നടത്തിയ ശ്രമത്തെ ഭാര്യ എതിർത്തെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ ഉണ്ടായ തർക്കമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.






























