ന്യൂഡൽഹി : രാജ്യത്ത് കൊറോണബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി. ഡൽഹിയില്‍ പുതുതായി 14 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഡൽഹിയില്‍ കോവിഡ്19 ബാധ സ്ഥിരീകരിച്ച നാല്‍പ്പത്തഞ്ചുകാരനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 14 പേര്‍ക്കാണ് ഇപ്പോള്‍ രോഗബാധ സ്ഥരീകരിച്ചിരിക്കുന്നത്. അതേസമയം നോയിഡയില്‍ നിന്നും പരിശോധനയ്ക്ക് അയച്ച 6 പേരുടെ ഫലം നെഗറ്റീവാണ്. ഇന്നലെ മൂന്ന് പേര്‍ക്ക് മാത്രമായിരുന്നു കൊറോണ സ്ഥിരീകരിച്ചിരുന്നത്. രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കാജനകമാണ്.
ഡല്‍ഹിയില്‍ കൊറോണ സ്ഥിരീകരിച്ച നാല്‍പ്പത്തഞ്ചുകാരനുമായി സമ്പര്‍ക്കമുണ്ടായിരുന്ന അമ്പതോളം പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ആഗ്രയില്‍ ഇയാള്‍ സന്ദര്‍ശിച്ച കുടുംബത്തിലെ ആറുപേരില്‍ വൈറസ് ബാധയുടെ പ്രാഥമിക ലക്ഷണം കണ്ടെത്തിയിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു.
രോഗബാധിതന്റെ രണ്ട് മക്കള്‍ പഠിക്കുന്ന നോയ്ഡയിലെ സ്‌കൂളും സമീപത്തെ മറ്റൊരു സ്‌കൂളും മൂന്ന് ദിവസത്തേക്ക് അടച്ചു. ഒരു കുട്ടിയുടെ ജന്മദിനാഘോഷം ഫെബ്രുവരി 28ന് ആഗ്രയില്‍ നടത്തിയപ്പോള്‍ അഞ്ച് സഹപാഠികളും രക്ഷിതാക്കളും പങ്കെടുത്തു. ഇവരെയും വീടുകളില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗബാധിതന്‍ ഫെബ്രുവരി 25ന് ഇറ്റലിയില്‍നിന്ന് മടങ്ങിവന്ന എയര്‍ ഇന്ത്യാ വിമാനത്തിലെ സഹയാത്രികരോടും ജീവനക്കാരോടും 14 ദിവസം വീടുകളില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലുള്ള രോഗബാധിതനെ ആദ്യം പരിശോധിച്ച സ്വകാര്യ ആശുപത്രി ഡോക്ടറും പിന്നീട് ചികിത്സ തേടിയ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അടുത്തു പെരുമാറിയ ജീവനക്കാരും നിരീക്ഷണത്തിലാണ്. ഇദ്ദേഹം താമസിച്ച ഡല്‍ഹി ഹയാത്ത് ഹോട്ടല്‍ ഒഴിപ്പിച്ചു. ബംഗളൂരുവില്‍ ജോലിചെയ്യുന്ന തെലങ്കാന സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ കര്‍ണാടകത്തിലും തെലങ്കാനയിലും അടിയന്തര നടപടി സ്വീകരിച്ചു. യുവാവ് കഴിഞ്ഞമാസം ദുബായില്‍ ഹോങ്കോങ് സ്വദേശികളുമായി ബന്ധപ്പെട്ടിരുന്നു. അവരില്‍നിന്നാണ് രോഗബാധ ഉണ്ടായത്.