കോന്നി : കൊടുംവേനലിൽ വലയുന്നവർക്ക് ദാഹജലം നൽകി മാതൃകയാകുകയാണ് സീതത്തോട് കെആർപിഎം ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡൻസ് പോലീസ്. വരണ്ട വേനലിൽ ഒരു കുമ്പിൾ ദാഹജലം എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പദ്ധതിയാണിത് .
സ്കൂളിന് തൊട്ടു മുമ്പിലും സമീപമുള്ള സീതത്തോട് പ്രാഥമീക ആരോഗ്യ കേന്ദ്രം, കൃഷിഭവൻ എന്നിവിടങ്ങളിലും എത്തുന്നവർക്ക് മൺകലത്തിൽ ശേഖരിച്ച് തണുപ്പിച്ച ദാഹജലം നൽകുകയാണി പോലീസ് സേന.
സ്റ്റുഡന്റ്സ് പോലീസ് സേനയിലെ അംഗങ്ങൾക്ക് പ്രത്യേക ഊഴം വിഭജിച്ച് നൽകിയാണ് ജലവിതരണം നടത്തി വരുന്നത്. മാതൃകാപരമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഇതിനു മുമ്പും ഏറ്റെടുത്ത് സംസ്ഥാന തലത്തിൽ ശ്രദ്ധേയരായ എസ്പിസി യൂണിറ്റാണിത്. കഴിഞ്ഞ നാലര വർഷമായി സീതത്തോട്ടിലെ മരിയാ ഭവനിൽ എല്ലാ വ്യാഴാഴ്ച്ച ദിവസങ്ങളിലും ഇവർ പൊതിച്ചോർ എത്തിച്ചു വരുന്നു.
ലഹരി വിമുക്ത സീതത്തോട് എന്ന ലക്ഷ്യവുമായി മുക്തി 2020 എന്ന കാമ്പയിന് ഏറ്റെടുത്തു നടപ്പാക്കി എസ്പിസി നിരവധി ആളുകളെ ലഹരിയുടെ പിടിയിൽ നിന്ന് മോചിതരാക്കിയിട്ടുണ്ട്. കൂടാതെ സ്കൂളിലെ 3,5,9 എന്നീ ക്ലാസുകളിലെ ഓരോ കുട്ടികളെ വീതം ദത്തെടുത്ത് അവർക്ക് പഠന ചെലവും നൽകുന്നു. എന്റെ മനസും കൈയ്യും സഹപാഠിക്കായി എന്ന പദ്ധതിയിലൂടെ രണ്ടാം ക്ലാസ് മുതൽ പ്ലസ് റ്റു വരെയുള്ള 150 കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യുന്നുണ്ട്. 11642 പേർക്ക് ട്രാഫിക്ക് ബോധവൽക്കരണവും നടത്തിയ എസ്പിസി യൂണിറ്റിന് പ്രധാന അധ്യാപിക പി എസ് ഉമ, സിപിഒ മനോജ് ബി നായർ, എസ്സിപിഒ ശാന്തി, പിറ്റിഡിറ്റി മാരായ രാജീവ് കൃഷ്ണൻ, ചിഞ്ചു ബോസ് എന്നിവർ നേതൃത്വം നൽകുന്നു.