കൊച്ചി : ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയില്‍ മുരളീധര പക്ഷത്തിന് മുന്‍തൂക്കം നല്‍കിയതിനെതിരെ അമര്‍ഷം പുകയുന്നു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തുവന്നതോടെ ദേശീയ നേതൃത്വവും വെട്ടിലായിരിക്കുകയാണ്. കൃഷ്ണദാസ് പക്ഷത്തെ അവഗണിച്ചതിന് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ചുമതലകള്‍ ഏറ്റെടുക്കില്ലെന്ന് മുതിര്‍ന്ന നേതാക്കളായ എം.ടി രമേശും ശോഭ സുരേന്ദ്രനും എ.എന്‍ രാധാകൃഷ്ണനും നേതൃത്വത്തെ അറിയിച്ചു. സംഘടനാ ജനറല്‍ സെക്രട്ടറിയെയാണ് നേതാക്കള്‍ നിലപാട് അറിയിച്ചത്.
കൃഷ്ണദാസ് പക്ഷത്തെ പാടെ ഒഴിവാക്കി വി മുരളീധരനും കെ സുരേന്ദ്രനും ചേര്‍ന്ന് ബിജെപിയെ അടക്കിവാഴാനാണ് ശ്രമിക്കുന്നതെന്നാണ് ചില നേതാക്കളുടെ പരാതി. ഭാരവാഹി പട്ടികയില്‍ കൂടിയാലോചന നടന്നില്ലെന്നും നേതാക്കള്‍ അറിയിച്ചു. സംസ്ഥാന വക്താവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് എംഎസ് കുമാര്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കഴിഞ്ഞ ദിവസംതന്നെ അറിയിച്ചിരുന്നു.
ജനറല്‍ സെക്രട്ടറിമാരായിരുന്ന കൃഷ്ണദാസ് പക്ഷത്തെ എഎന്‍ രാധാകൃഷ്ണനെയും ശോഭ സുരേന്ദ്രനെയും വൈസ് പ്രസിഡന്റുമാരായി ഒതുക്കിയെന്നാണ് പുതിയ ആരോപണം. ആര്‍എസ്‌എസ് നിര്‍ബന്ധിച്ചതിനാല്‍ എംടി രമേശിനെ മാത്രം ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തി. മുതിര്‍ന്ന നേതാക്കളായ എന്‍ ശിവരാജന്‍, പിഎം വേലായുധന്‍, കെപി ശ്രീശന്‍ എന്നിവരെ ഒഴിവാക്കിയുള്ള ഭാരവാഹി പ്രഖ്യാപനത്തോടെ ബിജെപിയില്‍ വി മുരളീധരന്‍ പക്ഷത്തിന് സമ്പൂര്‍ണ ആധിപത്യമായി.
എം ഗണേശനെ സംഘടനാ ജനറല്‍ സെക്രട്ടറിയായി നിയമിച്ചതു മാത്രമാണ് ആര്‍എസ്‌എസിനുള്ള നേട്ടം. പത്ത് വൈസ് പ്രസിഡന്റുമാരില്‍ എഎന്‍ രാധാകൃഷ്ണനും ശോഭ സുരേന്ദ്രനും ആറ് ജനറല്‍ സെക്രട്ടറിമാരില്‍ എംടി രമേശും പത്ത് സെക്രട്ടറിമാരില്‍ മൂന്നുപേരും മാത്രമാണ് കൃഷ്ണദാസ് പക്ഷത്തിനുള്ളത്. ആറ് മോര്‍ച്ചാ ഭാരവാഹികളെയും നിയമിച്ച് പോഷകസംഘടനകളുടെ പൂര്‍ണ്ണ നിയന്ത്രണവും മുരളീധരപക്ഷത്തിന്റെ കൈയ്യിലാണ്. ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചവരില്‍ ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍ എന്നിവര്‍ക്കു പുറമെ സഹസംഘടനാ ജനറല്‍ സെക്രട്ടറി കെ സുഭാഷും കെ സുരേന്ദ്രന്റെ വിശ്വസ്തരാണ്.
ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൃഷ്ണദാസ് പക്ഷത്തിനായിരുന്നു. സംസ്ഥാന പ്രസിഡന്റിനായുള്ള അഭിപ്രായവോട്ടെടുപ്പിലും ഭൂരിപക്ഷം കിട്ടി. ഇത് അട്ടിമറിച്ചാണ് സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായതെന്നാണ് ഉയരുന്ന പ്രധാന ആരോപണം.