ഡൽഹി : കൊറോണ വൈറസ് ഭീതിയെ തുടർന്ന് മാർച്ച് 31 വരെ നിശാക്ലബ്ബുകളും സ്പാകളും ജിമ്മുകളും അടച്ചിടാൻ കർശന നിർദ്ദേശം നൽകി ഡൽഹി സർക്കാർ. അതുപോലെ തന്നെ കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഡൽഹിയില്‍ അന്‍പതു പേരില്‍ അധികമുള്ള എല്ലാ കൂടിച്ചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി. രാഷ്ട്രീയവും മതപരവും സാമൂഹികവും സാംസ്കാരികവുമായ ഒരുവിധത്തിലുള്ള ആള്‍ക്കൂട്ടവും അനുവദിക്കില്ലെന്ന് കെജരിവാള്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന് ബാഗില്‍ നടക്കുന്ന സമരത്തിനും ഈ വിലക്ക് ബാധകമാണ്. വിവാഹം പോലയുള്ള ആഘോഷപരിപാടികൾ മാറ്റിവയ്ക്കണമെന്നും കെജ്രിവാൾ ജനങ്ങളോട് അഭ്യർത്ഥിച്ചു.
പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ എല്ലാവിധ ജനക്കൂട്ടങ്ങള്‍ക്കും വിലക്ക് ബാധകമാണ്. നഗരത്തിലെ ആഴ്ച വിപണികളും ഒഴിവാക്കിയിട്ടുണ്ട്. സ്കൂളുകൾ, കോളേജുകൾ, സിനിമാ തിയേറ്ററുകൾ എന്നിവ കഴിഞ്ഞ ആഴ്ച മുതൽ അടച്ചിട്ടിരിക്കുകയാണ്. ഓട്ടോറിക്ഷകളും ടാക്സികളും സൗജന്യമായി അണുവിമുക്തമാക്കും. ഡല്‍ഹി മെട്രോ യാത്രക്കാരെ പരിശോധിക്കുന്നതിന് തെര്‍മല്‍ സ്ക്രീനിങ് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷോപ്പിംഗ് മാളുകളിൽ തുറന്നിരിക്കുന്ന കടകളുടെ വാതിലിന് സമീപം സാനിട്ടൈസറുകൾ സൂക്ഷിക്കാൻ ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുംബൈയിലെ പരമാവധി സ്ഥലങ്ങളിൽ സാനിട്ടൈസറുകൾ ലഭ്യമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.