ദുബായ് : ഗൾഫ് നാടുകളിൽ കൊവിഡ് 19 രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്ക ഉയർത്തുകയാണ്. രോഗബാധിതരിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. ഇതുവരെ ആറ് ഗൾഫ് രാജ്യങ്ങളിലുമായി രോഗം ബാധിച്ചവരുടെ എണ്ണം 11,000 കടന്നു. എഴുപതുപേർ മരിച്ചു. ഇതിൽ 44 മരണവും സൗദി അറേബ്യയിലാണ്. യു.എ.ഇ.യിൽ 12, ഖത്തറിൽ ആറ്, ബഹ്റൈനിൽ അഞ്ച്, ഒമാനിൽ രണ്ട്, കുവൈത്തിൽ ഒന്ന് എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണം. സൗദിയിലും യു.എ.ഇ.യിലും ഓരോ മലയാളികൾ മരിച്ചു. കുവൈത്തിലെ രോഗം സ്ഥിരീകരിച്ച 910 പേരിൽ 479 പേരും ഇന്ത്യക്കാരാണ്. ഇതിനകം 1800 പേർ വിവിധ രാജ്യങ്ങളിലായി രോഗവിമുക്തി നേടിയിട്ടുമുണ്ട്.
എല്ലാ രാജ്യങ്ങളും വിപുലമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ചില രാജ്യങ്ങളിൽ കർഫ്യൂവിന് സമാനമായ നടപടികളുണ്ട്. യു.എ.ഇ. ഈമാസം 18 വരെ ദേശീയ അണുനശീകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായിൽ പകൽപോലും പുറത്തിറങ്ങാനോ വാഹനം ഇറക്കാനോ മുൻകൂട്ടി അനുമതിവേണം. മെട്രോ, ട്രാം സർവീസുകൾ നിർത്തി. വാണിജ്യ, തൊഴിൽ മേഖലകളെല്ലാം മിക്കയിടത്തും നിശ്ചലമാണ്.
കുവൈത്തിൽ ഇന്ത്യൻ വംശജർ കൂടുതലുള്ള കേന്ദ്രങ്ങളിലാണ് കൂടുതൽ രോഗവ്യാപനം. ഒമാനിൽ രോഗവ്യാപനം അതിന്റെ പാരമ്യത്തിലെത്തിയിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിഗമനം. സൗദി അറേബ്യയിൽ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിലെത്താനാണ് സാധ്യതയെന്ന് സൗദി ആരോഗ്യമന്ത്രാലയവും മുന്നറിയിപ്പ് നൽകുന്നു.
മലയാളികൾ ഏറെയുള്ള ദുബായിലെ ദേര മേഖലയിൽ ഓരോ കെട്ടിടവും കേന്ദ്രീകരിച്ച് താമസക്കാരുടെ ആരോഗ്യപരിശോധന തുടരുകയാണ്. വാഹനത്തിൽ ഇരുന്നുകൊണ്ടുതന്നെ നേരെ പരിശോധനാ കേന്ദ്രത്തിൽ പോയുള്ള രോഗ നിർണയ സംവിധാനങ്ങൾ യു.എ.ഇ വിവിധ കേന്ദ്രങ്ങളിൽ തുടങ്ങിയിട്ടുണ്ട്. പത്ത് ദിവസത്തിനകം അബുദാബിയിൽ മാത്രം ഇത്തരം 13 കേന്ദ്രങ്ങളാണ് തുടങ്ങിയത്. ഇതിനകം അഞ്ചരലക്ഷത്തിലേറെ പരിശോധനകളാണ് യു.എ.ഇ നടത്തിയതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. അതേസമയം 22-നും 44-നും ഇടയിൽ പ്രായമുള്ളവരാണ് രോഗബാധിതരായവരിൽ ഏറെയും എന്നതാണ് യു.എ.ഇ.യിലെ പ്രത്യേകത. മരണനിരക്കാകട്ടെ 0.5 ശതമാനം മാത്രവും എന്നതും നേട്ടമായി യു.എ.ഇ ചൂണ്ടിക്കാട്ടുന്നു.