ഡൽഹി : ഡൽഹിയിലെ സ്കൂൾ വിദ്യാർഥികളുടെ ലൈംഗിക അധിക്ഷേപങ്ങളുടെ ഞെട്ടിക്കുന്ന ചാറ്റുകൾ പുറത്തായതോടെ അന്വേഷണം ശക്തമാക്കി പോലീസ്. സ്നാപ് ചാറ്റിലും ഇൻസ്റ്റഗ്രാമിലും ഉള്ള ‘ബോയ്സ് ലോക്കര് റൂം’ എന്ന ചാറ്റ് ഗ്രൂപ്പിലെ ചാറ്റുകളാണ് പുറത്തായത്. സ്ത്രീകളുടെ ശരീരഭാഗങ്ങളെ അധിക്ഷേപിക്കുന്നതും ബലാത്സംഗം ചെയ്യുന്നതിനുള്ള പദ്ധതിയുമടക്കമുള്ള ഞെട്ടിക്കുന്ന സന്ദേശങ്ങളാണ് പുറത്തായത്. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വലിയ ചർച്ചകൾ തുടർന്നിരുന്നു. ഗ്രൂപ്പിനെതിരെ പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണവും ശക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് 15 കാരനായ വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ പ്രമുഖ സ്കൂളിലെ വിദ്യാർഥിയാണ് 15കാരൻ. ഗ്രൂപ്പിലെ ഇരുപതോളം പേരുടെ വിവരങ്ങൾ ഈ വിദ്യാർഥിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ സ്ക്രീൻ ഷോട്ടുകൾ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമെല്ലാം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. സ്വന്തം ക്ലാസിലും സ്കൂളിലും പഠിക്കുന്ന വിദ്യാർഥികളുടെ മോർഫ് ചെയ്ത ചിത്രങ്ങളും രതിവൈകൃതങ്ങളും അടങ്ങിയ ചാറ്റുകളാണ് ഗ്രൂപ്പിൽ നടക്കുന്നത്. ഡൽഹിയിലെ സാകേത് പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ഒരു സ്വകാര്യ സ്കൂളാണ് ആദ്യം ഈ ഗ്രൂപ്പിനെതിരെ പരാതി നൽകിയത്.
ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ഗ്രൂപ്പ് അംഗങ്ങൾ പദ്ധതിയിടുന്ന ചാറ്റ് വരെ പുറത്തായിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളാണ് ഗ്രൂപ്പിൽ നടക്കുന്നത്. ദക്ഷിണ ഡൽഹിയിലെ ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് മാർച്ച് അവസാനമാണ് ഈ ഗ്രൂപ്പ് തുടങ്ങിയത്. ഇവരുടെ സുഹൃത്തുക്കളെ പിന്നീട് ഈ ഗ്രൂപ്പിലേക്ക് ചേർക്കുകയായിരുന്നു. സ്കൂൾ വിദ്യാർഥികൾക്ക് പുറമെ കുറച്ച് കോളേജ് വിദ്യാർഥികളും ഈ ഗ്രൂപ്പിലുണ്ട്.
ഐടി വകുപ്പ് പ്രകാരവും മറ്റ് ക്രിമിനൽ വകുപ്പ് പ്രകാരവും ഗ്രൂപ്പിനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പ് അംഗങ്ങളായ എല്ലാവരെയും കണ്ടെത്താനാണ് പോലീസിൻെറ ശ്രമം. ദക്ഷിണ ഡൽഹിയിലെ നാല് സ്കൂളുകളിലെയും നോയ്ഡയിലെ ഒരു സ്കൂളിലെയും വിദ്യാർഥികൾ ഈ ഗ്രൂപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഗ്രൂപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്കായി ഇൻസ്റ്റഗ്രാം അധികൃതരെയും പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.