സേനാപതി : ഇടുക്കിയിൽ ലോക്ക്ഡൗൺ കാലത്ത് വാറ്റ് ചാരായ സംഘങ്ങൾ സജീവം. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് എക്‌സൈസ് സംഘം തുടർച്ചയായി കോട പിടികൂടി. സേനാപതിക്കു സമീപം കാറ്റൂതി പുല്ലുമേട് നിന്നാണ് എക്‌സൈസ് സംഘം ഏറ്റവും ഒടുവിൽ കോട പിടികൂടിയത്. സേനാപതിയിൽ നിന്ന് 201 ലിറ്റർ കോടയാണ് എക്സൈസ് സംഘം കണ്ടെത്തിയത്. ഇത് ഉദ്യോഗസ്ഥർ നശിപ്പിച്ചു. പുല്ലുമേട് കരയിലുള്ള ബാലവാടി കെട്ടിടത്തിന്റെ പിൻവശത്തു നിന്നാണ് കോട കണ്ടെത്തിയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ജി ടോമിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
ലോക്ക്ഡൗൺ ആയതിനാൽ ബാലവാടി നിലവിൽ പ്രവർത്തിക്കാതിരിക്കുന്നത് അവസരമാക്കിയാണ് കോട സൂക്ഷിച്ചിരുന്നതെന്നാണ് എകൈസ് സംഘത്തിന്റെ നിഗമനം. മുൻപ് പ്രദേശത്ത് കള്ളവാറ്റ് നടക്കുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ കോട സൂക്ഷിച്ചിരുന്നത് ആരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കാടു പിടിച്ചു കിടക്കുന്ന പ്രദേശമാണിത്. ആൾ തിരക്കില്ലാത്തതിനാലും ഈ അവസരം മുതലാക്കിയാണ് കോട സൂക്ഷിച്ചതെന്നും കൂടുതൽ അന്വേഷണം നടന്നു വരുന്നതായും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായ റെയ്ഡാണ് ജില്ലയിൽ നടക്കുന്നത്. കഴിഞ്ഞ ദിവസവും റിസോർട്ടുകൾ കേന്ദ്രീകരിച്ചും വനമേഖലകൾ കേന്ദ്രീകരിച്ചും നടന്ന അന്വേഷണത്തിൽ നിരവിധി വാറ്റ് ചാരായ സംഘങ്ങളുടെ വിവരങ്ങൾ എക്‌സൈസിന് ലഭിച്ചിരുന്നു.