സീതത്തോട് : കര്‍ഷകര്‍ക്ക് വിതരണം ചെയ്യുവാൻ എത്തിച്ച നടീൽ വസ്തുക്കളുടെ കിറ്റുകൾ അനധികൃതമായി കടത്തിക്കൊണ്ടുപോകുവാൻ ശ്രമിച്ച സീതത്തോട് കൃഷി ഓഫീസറെ സസ്പെന്റ് ചെയ്തുകൊണ്ട് കാർഷീക വികസന കർഷക ക്ഷേമ ഡയറക്ടർ ഉത്തരവിറക്കി.
സീതത്തോട് കൃഷി ഓഫീസർ ബെഞ്ചി ഡാനിയേൽ ആണ് സസ്പെൻഷൻ നടപടികൾക്ക് വിധേയനായത്. മേയ് രണ്ടാം തീയതിയായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം. സീതത്തോട് പഞ്ചായത്തിലെ സമഗ്ര കിഴങ്ങ് വർഗ കൃഷി വികസന പദ്ധതിയിലൂടെ പഞ്ചായത്തിലെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുവാൻ കൊണ്ടുവന്ന കിറ്റുകളാണ് കൃഷി ഓഫീസർ തന്റെ സ്വന്തം കാറിൽ കടത്തുവാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാര്‍ ഇത് തടഞ്ഞു. ഇരുപത്തഞ്ച് ലക്ഷം രൂപയുടെ പദ്ധതിയിലാണ് കിറ്റ് വിതരണം ചെയ്തത്. സമഗ്ര കിഴങ്ങ് വർഗ കൃഷി വികസന പദ്ധതിയിലൂടെ നൂറ്റിപ്പത്ത് ഗുണഭോക്താക്കൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. ബാക്കി വന്ന 190 കിറ്റുകളിലെ സാധനങ്ങൾ കൃഷി ഓഫീസർ ഭാര്യയേയും കൂട്ടിവന്ന് സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് കൊണ്ടുപോകുവാൻ ശ്രമിക്കുമ്പോൾ കൃഷി ഓഫീസിൽ വെച്ച് നാട്ടുകാരും മറ്റിതര രാഷ്ട്രീയ പ്രതിനിധികളും ചേർന്ന് തടയുകയായിരുന്നു. കൃഷി മന്ത്രി വി എസ് സുനിൽ കുമാറിനേയും ജില്ലാ കളക്ടറേയും വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്.