പത്തനംതിട്ട: ജില്ലയിലെ ജനവാസ മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കർഷകർക്കും കാർഷികവിളകളും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് അടിയന്തിര പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കളക്ടറേറ്റിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള പ്രവർത്തനരഹിതമായ സോളാർ വേലികൾ മാറ്റി അടിയന്തരമായി പ്രവർത്തനസജ്ജമായ സോളാർ വേലികൾ സ്ഥാപിക്കുന്നതിന് വനം മന്ത്രിയും സർക്കാരും അടിയന്തര നടപടി സ്വീകരിക്കണം. വനം മന്ത്രിയായ കെ രാജുവിനു തന്നെ ജില്ലയുടെ ചുമതല ഉണ്ടായിരുന്നിട്ടും നഗരപ്രദേശങ്ങളിലെ ജനവാസ മേഖലകളിൽ അടക്കം കാട്ടുപന്നിയുടെയും കുരങ്ങുകളുടെയും, ആനകളുടെയും കടുവയുടെയും ആക്രമണം പതിവായിരിക്കുകയാണ്, വിളവെടുപ്പിനു പാകമായ കാർഷികവിളകൾ വ്യാപകമായി ഇവ നശിപ്പിക്കുന്നതു മൂലം കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കർഷകർക്ക് അടിയന്തര ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും വിക്ടര്‍ ആവശ്യപ്പെട്ടു.
അപ്പർ കുട്ടനാട് പ്രദേശമായ കുറ്റൂരിലും, പന്തളം, കുമ്പളാംപൊയ്ക, റാന്നി, തണ്ണിത്തോട്, എന്നീ പ്രദേശങ്ങളിലും തുടർച്ചയായി കാട്ടുമൃഗങ്ങളുടെ ആക്രമണം നടന്നുകൊണ്ടിരിക്കുന്നു. താമസിയാതെതന്നെ ജില്ലയിലെ മറ്റ് ജനവാസ മേഖലകളിലും ഇവ കടന്നു വരാനുള്ള സാധ്യത വർധിച്ചുകൊണ്ടിരിക്കുന്നു. ആയതിനാൽ ഉടൻ തന്നെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു.
കേരള യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, ആറന്മുള നിയോജക മണ്ഡലം പ്രസിഡണ്ട് ദീപു ഉമ്മൻ, ജോസ് തേക്കാട്ടിൽ, നിമിൻ ഫിലിപ്പോസ്, കുഞ്ഞുമോൻ കെങ്കിരേത്ത് , സുമേഷ് നായർ, എന്നിവർ പ്രസംഗിച്ചു.