പത്തനംതിട്ട : പ്രളയം തകർത്ത ജീവിതങ്ങൾക്ക് കൈ താങ്ങായി ആറന്മുള ജനമൈത്രി പോലീസ്. പ്രളയത്തിൽ തകർന്ന ചെറുകോൽ ഒന്നാം വാർഡിൽ ചിറ്റയിൽ വീട്ടിൽ ശ്രിജിത്തിൻ്റെ വീട് ആറന്മുള ജനമൈത്രി പോലീസ് എസ് എച്ച് ഒ ജി.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസ് ടീം ഏറ്റെടുക്കുകയും പഴയ വീട് പൊളിച്ച് മാറ്റി മാസങ്ങൾക്കകം മനോഹരമായ പുതിയ വീട് നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. ഇന്ന് രാവിലെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ ഐപിഎസ് ശ്രീജിത്തിനും കുടുംബത്തിനും താക്കോൽ കൈമാറി.
കാട്ടൂർ എൻ എസ് എസ് ഹൈസ്കൂളിലെ പൂർച്ച വിദ്യാർത്ഥികൾ നല്കിയ മൂന്ന് ലക്ഷം രൂപയും ആറന്മുള പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൻ്റെ ഒരു വിഹിതവും സുമനസുകളുടെ സഹായവും ഉൾപ്പെടെ എട്ട് ലക്ഷത്തോളം രൂപ മുടക്കിയാണ് വീട് നിർമ്മാണം പൂർത്തിയായത്. രണ്ട് ബഡ്റൂം, അടുക്കള, സിറ്റൗട്ട്, ഹാൾ, ശുചി മുറിയടക്കം 600 ലതികം ചതുരശ്ര അടിയിൽ കൂടുതലുള്ളതാണ് ഈ വീട്.
ജി.സന്തോഷ് കുമാറിനൊപ്പം സബ് ഇൻസ്പെകർ ദിജേഷ് കൃഷ്ണൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ജി.അജിത്ത്, എ.അനിലേഷ്, എം.സുൽഫിഖാൻ റാവുത്തർ എന്നിവർ ഔദ്യോഗിക ഡ്യൂട്ടിക്കിടയിലും സമയം കണ്ടെത്തി അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും ചിട്ടയോടെയും നടത്തിയ പരിശ്രമങ്ങളാണ് വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞത്.