തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പേരിൽ നടപ്പാക്കിയ പദ്ധതികളിലും സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് പങ്കാളിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി. റമീസ്, അബ്ദുൾ ഹമീദ് വരിക്കോടൻ എന്നിവർക്കാണ് ഇതിൽ ബന്ധമുള്ളത്. തലസ്ഥാനത്തെ ഒരു ഹോട്ടലിൽ ഒത്തുകൂടിയാണ് ഇവർ ഇക്കാര്യം ചർച്ചചെയ്തത്. ഇക്കാര്യം അബ്ദുൾ ഹമീദ് വരിക്കോടൻ ഇ.ഡി.ക്ക് മൊഴിയായി നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഡിജിറ്റൽ ഉപകരണങ്ങളാണ് സ്കൂളുകൾക്കു നൽകിയത്. ബിനാമി കമ്പനിവഴിയാണ് ഇതു ചെയ്തത്. ആ കമ്പനി ആരുടേതാണെന്ന് അന്വേഷിക്കണം. സ്കൂളുകൾക്ക് നൽകിയ ഉപകരണങ്ങളുടെ ഗുണനിലവാര പരിശോധന നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുണനിലവാരമില്ലാത്ത ഉപകരണങ്ങൾ വാങ്ങുന്നത് ആർ.എം.എസ്.എ. ഫിനാൻസ് ഓഫീസർ എതിർത്തിരുന്നു. ഇത് ശിവശങ്കർ മറികടന്നു. മാനദണ്ഡങ്ങൾ തിരുത്തിയാണ് ഉപകരണങ്ങൾ വാങ്ങിയതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.