തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ഇന്ന് ഉച്ചയ്ക്ക് ശേഷം ന്യൂനമര്‍ദമായി തെക്കന്‍ കേരളത്തിലെത്തും. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെയാകും കേരളത്തിലെത്തുകയെന്ന് കലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തിലൂടെ സഞ്ചരിച്ച് കാറ്റ് അറബിക്കടലിലേക്കു കടക്കും. സംസ്ഥാനത്തെത്തുമ്പോൾ മണിക്കൂറിൽ പരമാവധി 40 കിലോമീറ്ററിൽ താഴെയാകും വേഗം. കടലിൽ പോകുന്നത് പൂർണമായും വിലക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത കൈവിടാതെയാണ് സംസ്‌ഥാനം എല്ലാ മുന്നൊരുക്കങ്ങളും തുടരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് ഇന്ന് പൊതുഅവധിയാണ്. ആശങ്ക ഒഴിഞ്ഞതോടെ തെക്കന്‍ കേരളത്തില്‍ പ്രഖ്യാപിച്ച റെഡ് അലർട്ട് പിന്‍വലിച്ചു. പത്തു ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചിലയിടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ സംസ്ഥാനത്തെ തയ്യാറെടുപ്പുകൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് ചേർന്ന് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി. കര, വ്യോമ, തീരസംരക്ഷണ സേനകൾ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണ്. വിവിധ സൈനിക ഉദ്യോഗസ്ഥരുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തി.