തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുനൽകിയ കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. എ എ റഹീം, ടി പി ബിനീഷ് എന്നിവരാണ് സ്ഥാനാർഥി പരിഗണനയിലുള്ളത്.
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കിയതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ട എന്നാണ് സിപിഎം നേതൃത്വം ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കുറ്റ്യാടിയിലെ പ്രതിഷേധം സമീപ മണ്ഡലങ്ങളിലെ വിജയ സാധ്യതയെ കൂടി ബാധിക്കാനിടയുണ്ട് എന്നതിനാല്‍ സിപിഎം പുനരാലോചനക്ക് തയ്യാറാവുകയായിരുന്നു.
കുറ്റ്യടി സീറ്റിന്റെ കാര്യത്തിൽ ഇന്ന് തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്. സീറ്റ് സിപിഎം നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനാർഥിയുടെ കാര്യത്തിൽ പ്രാദേശിക തലത്തിൽ ചർച്ച തുടരുകയാണെന്നും ജോസ് കെ മാണി പ്രതികരിച്ചു. സിപിഎം ഇപ്പോള്‍ കുറ്റ്യാടിയില്‍ പരിഗണിക്കുന്നത് രണ്ട് യുവ നേതാക്കളെയാണ്. ടി പി ബിനീഷ് നിലവില്‍ സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയാണ്. എ എ റഹീം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും.