കൊച്ചി : വാക്‌സീനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ ആവശ്യത്തിന് പോലീസിനെ വിന്യസിക്കണമെന്ന് കേരള ഹൈക്കോടതി. ഒരു കാരണവശാലും ബാലപ്രയോഗം ഉണ്ടാകരുത്. വാക്സീനേഷൻ കേന്ദ്രങ്ങളിലെ തിരക്കുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസിൽ വെള്ളിയാഴ്ച സംസ്ഥാന സർക്കാർ വിശദമായ മറുപടി നൽകണം. കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കക്ഷി ചേർക്കും. സംസ്ഥാന പോലീസ് മേധാവിയെയും കക്ഷി ചേർക്കും. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
എറണാകുളത്തും തിരുവനതപുരത്തും തിരക്കുള്ളതായി റിപ്പോർട്ടുകൾ ഉണ്ടല്ലോയെന്ന് കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചു. നിലവിൽ അത്തരം പ്രശ്നങ്ങൾ ഇല്ലെന്ന് സർക്കാർ പറഞ്ഞു. സ്പോട് രജിസ്ട്രേഷൻ നിർത്തി. ഇപ്പോൾ ബുക്കിങ് ഉള്ളവർക്ക് മാത്രമാണ് വാക്സീൻ നൽകുന്നത്. ആവശ്യത്തിന് വാക്സീൻ സ്റ്റോക്കുണ്ട്. പ്രതിദിനം രണ്ട് ലക്ഷത്തോളം പേർക്ക് വാക്സീൻ നൽകുമെന്നും കോടതി വ്യക്തമാക്കി.