കോന്നി : ലോക്ഡൌൺ നിയന്ത്രണങ്ങൾക്കിടയിലും കോന്നിയിൽ തിരക്ക് വര്‍ധിക്കുന്നു. വിവിധ കാരണങ്ങൾ പറഞ്ഞ് അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടുതലാണെന്ന് അധികൃതര്‍തന്നെ സമ്മതിക്കുന്നു.
ആശുപത്രി ആവശ്യങ്ങൾ, മരണം, വിവാഹം തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ് പൊതുജനങ്ങൾക്ക് ലോക്ഡൌണിൽ ഇളവുകൾ നൽകിയിരിക്കുന്നത്. എന്നാൽ സത്യവാങ്മൂലത്തിൽ ഇത്തരം ആവശ്യങ്ങൾ കാണിച്ച് മറ്റ് പല കാര്യങ്ങൾക്കും ഇറങ്ങി തിരിക്കുന്നവരാണ് അധികവും. കോന്നി പോലീസ് സ്റ്റേഷന്റെ പ്രധാന അതിർത്തികളായ ചാങ്കൂർമുക്ക്, വകയാർ, കോന്നി ടൌൺ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും പുറത്തിറങ്ങുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുന്നുണ്ട്.
എന്നാൽ ലോക്ക് ഡൌൺ ലംഘന കേസുകൾ ഒന്നും തന്നെ കോന്നി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോന്നി പോലീസ് പറയുന്നു. നിസാര കാര്യങ്ങൾക്ക് പോലും ജനം പുറത്തിറങ്ങേണ്ടി വരുമ്പോൾ വലിയ രോഗ വ്യാപന സാധ്യതയാണ് ഉയരുന്നത്. മലയോര മേഖലയിലെ ഉൾപ്രദേശങ്ങളിൽ പരിശോധനകൾ കുറഞ്ഞതോടെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്.