മുംബൈ : യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. മുംബൈ ചെമ്പൂരിൽ താമസിക്കുന്ന സുനിൽ ജാംബുൽക്കറി(33)നെ കൊലപ്പെടുത്തിയ കേസിലാണ് ഉഷ മാനെ(22) കരുണ മാനെ(25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.
മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കമാണ് യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. നേരത്തെയും ഇവർ തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞദിവസം വാക്കുതർക്കമുണ്ടായി. സുനിൽ യുവതികളെ ചീത്തവിളിച്ചു. ഇതോടെ യുവതികൾ വടി കൊണ്ട് യുവാവിനെ മർദിക്കുകയായിരുന്നു. മർദനമേറ്റ യുവാവ് ബോധരഹിതനായതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
യുവാവിനെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ നിന്നാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി മുംബൈ ആർ.സി.എഫ് പോലീസ് അറിയിച്ചു.