മുംബൈ : വിവാഹിതയായ സ്ത്രീക്ക് പ്രണയലേഖനം എറിഞ്ഞുകൊടുത്തത് അവരുടെ മാന്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റം തന്നെയാണെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച്. 2011 ൽ അകോളയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് നാഗ്പുർ ബെഞ്ചിന്റെ നിരീക്ഷണം. 45 വയസ്സുള്ള സ്ത്രീയ്ക്ക് കടയുടമയായ ശ്രീകൃഷ്ണ തിവാരി പ്രണയലേഖനം എറിഞ്ഞുകൊടുക്കുകയും സ്ത്രീ പരാതി നൽകുകയും ചെയ്തു. അതോടെ കട ഉടമയ്ക്കെതിരേ പോലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.
2018 ൽ സെഷൻസ് കോടതി കട ഉടമയ്ക്ക് രണ്ടുവർഷം കഠിനതടവും പിഴയും വിധിക്കുകയും ചെയ്തു. പിഴത്തുക പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി നിർദേശിച്ചു. എന്നാൽ സെഷൻസ് കോടതി വിധിക്കെതിരേ തിവാരി അപ്പീൽ നൽകി. പരാതിക്കാരി തന്റെ കടയിൽനിന്ന് സാധനങ്ങൾ കടമായി വാങ്ങിക്കുകയും പണം ആവശ്യപ്പെട്ടപ്പോൾ തനിക്കെതിരേ വ്യാജ പരാതി നൽകുകയും ചെയ്തുവെന്നാണ് തിവാരി അവകാശപ്പെട്ടത്. എന്നാൽ കോടതി തിവാരിയുടെ വാദങ്ങൾ തള്ളി. ഇതിനകം തടവുശിക്ഷ അനുഭവിച്ചതിനാൽ തിവാരി ഇനി ശിക്ഷ അനുഭവിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.