ജയ്പുർ : രാജസ്ഥാനിൽ ഏഴ് വയസ്സുകാരിയെ അയൽക്കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. നാഗോർ ജില്ലയിലാണ് അതിദാരുണമായ സംഭവം. പെൺകുട്ടിയെ കൊലപ്പെടുത്തിയ ദിനേശ് (20) എന്നയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ടാണ് ദിനേശ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വൈകിട്ട് മുതൽ കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ നടത്തുന്നതിനിടെ വീടിന് പുറകിലെ കൃഷിയിടത്തിൽനിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. പോലീസിന്റെ പ്രാഥമിക പരിശോധനയിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയും ചെയ്തു.
അയൽക്കാരനായ ദിനേശ് കഴിഞ്ഞദിവസം വൈകിട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. തിരികെപോകുന്നതിന് മുമ്പ് വഴിയിൽ തെരുവുനായ്ക്കളുണ്ടെന്നും തനിക്ക് പേടിയാണെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ഏഴ് വയസ്സുകാരിയെയാണ് ഇയാളുടെ കൂടെ അയച്ചത്. എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും പെൺകുട്ടി തിരികെ വീട്ടിൽ എത്തിയില്ല. ഇതോടെ ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. പോലീസിലും വിവരമറിയിച്ചു.
തെരച്ചിൽ നടക്കുന്നതിനിടെ രാത്രി വൈകി വീടിന് പുറകിലെ കൃഷിയിടത്തിൽനിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം ചിപ്സിന്റെ പാക്കറ്റും ബിസ്ക്കറ്റുകളും ഉണ്ടായിരുന്നു. ഇതോടെ ദിനേശിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. തുടർന്ന് നാല് കിലോമീറ്റർ അകലെനിന്ന് മദ്യപിച്ചനിലയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.
പെൺകുട്ടിയുടെ കൂടെ വീട്ടിലേക്ക് പോയ പ്രതി ബിസ്ക്കറ്റും ചിപ്സും നൽകി കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നും നാഗോർ പോലീസ് സൂപ്രണ്ട് അറിയിച്ചു. പ്രതിക്കെതിരേ കർശന നടപടി ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.