കൊല്ലം : പോലീസ് വാഹനത്തില്‍നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പോലീസ് എട്ടുവയസുകാരിയായ മകളെയും പിതാവിനെയും പരസ്യ വിചാരണ നടത്തിയ കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പട്ടികജാതി കമ്മീഷന്‍. സംഭവത്തില്‍ റിപ്പോർട്ട് ഡിജിപിയ്ക്ക് നല്‍കും.
ഉദ്യോഗസ്ഥ രജിതയെ ന്യായീകരിച്ചാണ് പോലീസ് പട്ടികജാതി കമ്മീഷന് റിപ്പോർട്ട് നല്‍കിയത്. രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് റിപ്പോർട്ടിലുള്ളത്. വെള്ളിയാഴ്ച ആറ്റിങ്ങലില്‍ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പോലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ച് അച്ഛനെയും മകളെയും പോലീസ് ഉദ്യോഗസ്ഥയായ രജിത ചോദ്യം ചെയ്യുകയായിരുന്നു.
പോലീസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയായിരുന്നു. അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നല്‍കിയത്. ഇതിന് പിന്നാലെ രജിതയുടെ നടപടി നല്ല നടപ്പ് പരിശീലനത്തില്‍ ഒതുക്കി. ഇതോടെ അച്ഛനും മകളും ഡിജിപിയെ കണ്ടു. പിന്നാലെ ഐജിക്ക് അന്വേഷണച്ചുമതല നല്‍കി. പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ട പെണ്‍കുട്ടിക്ക് ജില്ലാ ശിശു വികസനസമിതി കൗണ്‍സിലിംഗ് നല്‍കിയിരുന്നു.