മുംബൈ : ഫോൺ ടാപ്പിങ്, ഡേറ്റാ ചോർത്തൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ സിബിഐ മേധാവി സുബോധ് കുമാർ ജെയിസ്വാളിനു മുംബൈ പോലീസ് സൈബർ സെല്ലിന്റെ നോട്ടിസ്. കേസ് ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തു രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിൽ, അടുത്ത വ്യാഴാഴ്ചയ്ക്കു മുൻപു ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണു നിർദേശം.
മഹാരാഷ്ട്ര പോലീസ് ട്രാൻസ്ഫറിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് ഐപിഎസ് ഉദ്യോഗസ്ഥ രശ്മി ശുക്ല തയാറാക്കിയ റിപ്പോർട്ട് ചോർന്ന കേസിലാണ് നോട്ടിസ്. ഇക്കാലയളവിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്നു രശ്മി. ഡിജിപി ആയിരുന്നു ജെയ്സ്വാൾ. മുതിർന്ന രാഷ്ട്രീയ നേതാക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ കോളുകൾ അന്വേഷണത്തിനിടെ അനധികൃതമായി ടാപ്പ് ചെയ്തെന്നും പിന്നീട് അന്വേഷണ റിപ്പോർട്ട് ബോധപൂർവം ചോർത്തി നൽകിയെന്നുമാണ് ആരോപണം.
കേസിൽ സൈബർ സെൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ രശ്മി ശുക്ലയുടെയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരുടെയോ പേരുകൾ പരാമർശിക്കുന്നില്ല. 1985 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ജെയിസ്വാൾ, കഴിഞ്ഞ മേയിലാണ് സിബിഐ തലവനായി ഡപ്യൂട്ടേഷനിൽ നിയമിതനായത്. രണ്ടു വർഷമാണു കാലാവധി. മഹാരാഷ്ട്ര സംസ്ഥാന പോലീസ് മേധാവിയായിരിക്കെയായിരുന്നു കേന്ദ്ര സർവീസ് ഏജൻസിയിലെ നിയമനം.