മുംബൈ : ഓടുന്ന ട്രെയിനിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ഇഗത്പുരി സ്വദേശിയായ കാശിനാഥ് ബൊയിർ ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി. ഏഴ് പ്രതികൾ ഇഗത്പുരിയിലെ ഗോട്ടിയിൽ നിന്നുള്ളവരാണ്. ഒരാൾ മുംബൈ സ്വദേശിയും. എല്ലാവരും സ്ഥിരം കുറ്റവാളികളാണെന്നാണ് മുംബൈ പോലീസ് പറയുന്നത്. ആക്രമണത്തിനിരയായ യുവതിയും ഭർത്താവും നിർമ്മാണ തൊഴിലാളികളാണ്. ലഖ്‍നൗ മുംബൈ പുഷ്പക് ട്രെയിനിൽ വെച്ചാണ് 20കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. കൊള്ളക്കാരായ എട്ട് പേരാണ് മോഷണത്തിന് പിന്നാലെ യുവതിയെ ആക്രമിച്ചത്.
തടയാൻ ശ്രമിച്ച യാത്രക്കാരെയും ഇവർ ആക്രമിക്കുകയായിരുന്നു. ട്രെയിൻ മഹാരാഷ്ട്രയിലെ ഇഗത്‍പുരിയിലെത്തിയതോടെയാണ് എട്ടംഗ സംഘം ട്രെയിനിൽ കയറിയത്. വനപ്രദേശത്തോട് ചേർന്നുള്ള പാതയിലെത്തിയതിന് പിന്നാലെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം തുടങ്ങി. യുവതിയെ കൂട്ടം ചേർന്ന് ബലാത്സംഗം ചെയ്തു. തടയാൻ ശ്രമിച്ച യാത്രക്കാർക്ക് നേരെ കത്തി വീശി. ആറ് പേർക്ക് പരിക്കേറ്റു. ട്രെയിൻ കസാറയിൽ എത്തിയതിന് പിന്നാലെയാണ് റെയിൽവേ പോലീസ് സഹായത്തിനെത്തിയത്. ബഹളം കേട്ടെത്തിയ പോലീസ് ഉദ്യോഗസ്ഥർ രണ്ട് പ്രതികളെ ട്രെയിനിൽ വച്ചും രണ്ട് പേരെ മണിക്കൂറുകൾക്കകവും അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.