പത്തനംതിട്ട : പണം കടം കൊടുത്ത് കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്ത സോഡിയാക്ക് ടെമ്പിള്‍ മുരുകനും കൂട്ടാളികള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കൊള്ളപ്പലിശ ആവശ്യപ്പെട്ട് കോടികള്‍ വിലമതിക്കുന്ന വസ്തുവകകള്‍ സ്വന്തം പേരിലാക്കിയെന്ന പരാതിയില്‍ ചെങ്ങന്നൂരില്‍ സോഡിയാക് ടെമ്പിള്‍ എന്ന പേരില്‍ വജ്രക്കല്ല് വ്യാപാരം നടത്തുന്ന പിവി മുരുകനും മറ്റു രണ്ടു പേര്‍ക്കുമെതിരേ കീഴ്വായ്പൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മല്ലപ്പള്ളി ആസ്ഥാനമായ ട്രിനിറ്റി സഭയുടെ പാസ്റ്ററായ തെക്കേമുറിയില്‍ ബിനു ഈശോയില്‍ നിന്നും സഭാ വിശ്വാസികളില്‍ നിന്നുമാണ് വസ്തുക്കള്‍ തട്ടിയെടുത്തത്. ഇവര്‍ നിരവധി തവണ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നപ്പോള്‍ നല്‍കിയ ഹര്‍ജിയിലൂടെ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ച പ്രകാരമാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചെങ്ങന്നൂര്‍ കീഴ്ചേരിമേല്‍ അലങ്കാര്‍ വില്ലയില്‍ പി.എസ് മുരുകന്‍, വല്ലത്ത് തോമസ് വില്ലയില്‍ സതീഷ് തോമസ്, കരിപ്പാലില്‍ വീട്ടില്‍ ജയകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് ഐപിസി 420(വിശ്വാസ വഞ്ചന), 468(വ്യാജരേഖ ചമയ്ക്കല്‍), 323, 34, മണി ലെന്‍ഡേഴ്സ് ആക്ട് 13, 18(ഡി), 9(കുബേര) എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. മന്ത്രി സജി ചെറിയാന്‍, എം. മുകേഷ് എംഎല്‍എ എന്നിവരുടെ ബിനാമിയാണ് താനെന്നും തന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും മുരുകന്‍ ഭീഷണിപ്പെടുത്തിയെന്നും ബിനു ഈശോയുടെ പരാതിയില്‍ പറയുന്നു. 32 കോടിയുടെ 13 വസ്തുക്കളാണ് സംഘം തട്ടിയെടുത്തത് . ഈ വസ്തുവകകള്‍ എല്ലാം കൃത്രിമമായി സ്വന്തം പേരില്‍ ആധാരം മുരുകന്‍ രജിസ്റ്റര്‍ ചെയ്തു.
ബിനു ഈശോയ്ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായതിനെ തുടര്‍ന്ന് സതീഷ് തോമസ് ഇടനിലക്കാരനായി നിന്നു കൊണ്ടാണ് മുരുകനില്‍ നിന്നും പണം കടം വാങ്ങി നല്‍കിയത്. ബാങ്ക് പലിശ നല്‍കിയാല്‍ മതിയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ 10 ശതമാനം പലിശയാണ് ഈടാക്കിയത്. 65 ലക്ഷം രൂപയാണ് കടം വാങ്ങിയത്. ഇതിന്റെ പേരിലാണ് ബിനു ഈശോയുടെയും ബന്ധുക്കളുടെയും സഭാവിശ്വാസികളായ ഒന്‍പതു പേരുടെയും 13 വസ്തുവകകള്‍ തട്ടിയെടുത്തത് എന്ന് പറയുന്നു. ഇവയ്‌ക്കെല്ലാം കൂടി 32 കോടി രൂപ വില മതിക്കുന്നുണ്ടത്രേ. 13 ആധാരങ്ങളിലും പ്രധാന സാക്ഷിയായി ഒപ്പിട്ടിരിക്കുന്നതും സതീഷ് തോമസാണ്.
സഭയുടെ ശുശ്രൂഷകനായിരിക്കെ ബഹറിനില്‍ ആര്‍ക്ക് ഒലിവ് ഫുഡ് സപ്ലൈ, മല്ലപ്പള്ളിയില്‍ ഒലിവ് കണ്‍സ്ട്രക്ഷന്‍സ് എന്നീ ബിസിനസുകള്‍ നടത്തി വന്ന ബിനു ഈശോ 2013ല്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് സതീഷ് തോമസുമായി ബന്ധപ്പെട്ടത്. സതീഷാണ് ജന്മനക്ഷത്ര കല്ലുകള്‍ വില്‍ക്കുന്ന ചെങ്ങന്നൂരിലെ സോഡിയാക് ടെമ്പിള്‍ എന്ന സ്ഥാപനത്തിന്റെ ഉടമയായ മുരുകനെ പരിചയപ്പെടുത്തിയത്. വസ്തുവിന്റെ ആധാരം എഴുതി കൊടുത്താല്‍ ബാങ്ക് പലിശയ്ക്ക് പണം കടം തരാമെന്ന് സമ്മതിക്കുകയും 2013 ജൂണ്‍ 26ന് ബിനുവിന്റെ സുഹൃത്തായ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് ഗ്ലോറി വില്ലയില്‍ ബാബു ബി. മാത്യുവിന്റെ പേരിലുള്ള 40 സെന്റ് സ്ഥലവും അതിലുള്ള വീടും 70 ലക്ഷം രൂപയ്ക്കുള്ള വില്‍പ്പന കരാര്‍ ഉടമ്പടി പ്രകാരം ബിനുവിനെയും സതീഷിനേയും സാക്ഷിയാക്കി മുരുകന്‍ എഴുതി വാങ്ങി.
65 ലക്ഷം രൂപ അഡ്വാന്‍സ് കൊടുത്തതായി കാണിച്ച് എഴുതിയ കരാര്‍ പ്രകാരം ആദ്യ മാസത്തെ പലിശയായി 6.5 ലക്ഷം രൂപ കുറവ് ചെയ്ത് ബാക്കി പണമാണ് നല്‍കിയത്. ബാങ്ക് പലിശയ്ക്കല്ല 10 ശതമാനം വട്ടിപ്പലിശയ്ക്കാണ് പണം നല്‍കിയതെന്ന് അപ്പോഴാണ് മനസിലായത്. അഞ്ചു മാസം പലിശ മുടങ്ങിയപ്പോള്‍ ഭീഷണിപ്പെടുത്തി. പലിശ തുകയായ 32.50 ലക്ഷം രൂപയ്ക്ക് ബിനുവിന്റെ ബന്ധുവും ബിസിനസ് പങ്കാളിയുമായ മല്ലപ്പള്ളി പൂതാംപുറം ചെറിയാന്‍ ഈശോയുടെ പേരിലുള്ള 62 സെന്റ് സ്ഥലം തീറാധാരമായി എഴുതി വാങ്ങി.
65 ലക്ഷവും പലിശയായ 32.50 ലക്ഷം രൂപയും ചേര്‍ത്ത് ഒരു കോടി രൂപയ്ക്ക് ഈ വസ്തു തികയില്ലെന്നും കൂടുതല്‍ ഗ്യാരന്റി ആവശ്യപ്പെട്ട് സമ്മര്‍ദ്ദവും ഭീഷണിയും തുടര്‍ന്നതോടെ കോട്ടയം പനച്ചിക്കാട് വില്ലേജില്‍ തച്ചിരേട്ട് മനോജ് ഇട്ടിയില്‍ നിന്നും കരാര്‍ വ്യവസ്ഥയില്‍ വിലയ്ക്കു വാങ്ങിയ കുട്ടിക്കാനത്തുള്ള 2.25 ഏക്കര്‍ തേയില തോട്ടവും അതിലുള്ള കെട്ടിടങ്ങളും തിരികെ തരാമെന്ന ഉറപ്പിന്മേല്‍ പലിശയ്ക്കുള്ള ഗ്യാരന്റിയായി തീറാധാരമായി എഴുതി മുരുകന്‍ വാങ്ങുകയും ചെയ്തു.
ബ്ലേഡ് പലിശയും കൂട്ടുപലിശയും കൂട്ടി ദിവസം കഴിയുന്തോറും ലക്ഷങ്ങളുടെ ബാധ്യത അടിച്ചേല്‍പ്പിക്കുകയും മധു എന്നു വിളിക്കുന്ന ജയകൃഷ്ണനും കണ്ടാലറിയാവുന്ന ഗുണ്ടകളും ചേര്‍ന്ന് വീട്ടില്‍ വന്ന് ബഹളമുണ്ടാക്കുകും പ്രാര്‍ത്ഥനാലയത്തില്‍ വന്ന് അസഭ്യങ്ങള്‍ പറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് ബിനുവിന്റെ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് 2014ല്‍ മല്ലപ്പള്ളി ആനക്കുഴിയിലുള്ള 47 സെന്റ് സ്ഥലം മുരുകന്റെ പേരില്‍ എഴുതി കൊടുത്തു. വീണ്ടും കറുകച്ചാല്‍, കീഴ് വായ്പൂര്‍, മല്ലപ്പള്ളി എന്നവിടങ്ങളിലെ സ്ഥലങ്ങളും ഭീഷണിപ്പെടുത്തി എഴുതി വാങ്ങിച്ചു.
പിന്നീട് പലിശ ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ നേരിട്ടും വാങ്ങി. വീണ്ടും ഇവര്‍ എത്തി വിശ്വാസികളുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തി മാനസികമായി പീഡിപ്പിക്കുകയും ചെയ്ത് 2014 ഒക്ടോബറില്‍ ബിനുവിന്റെ സുഹൃത്തും കണ്‍സ്ട്രക്ഷന്‍ കമ്പിനി പങ്കാളിയുമായ മല്ലപ്പള്ളി പരിയാരം ഷീന ഭവനില്‍ ജോണ്‍ വിനുവിന്റെ മുരണിയിലുള്ള 32 സെന്റ് സ്ഥലം തീറാധാരമായി എഴുതി വാങ്ങി. ഇതിനു ശേഷം ബാങ്കില്‍ പണയം വച്ച 1.25 കോടി രൂപ വിലവരുന്ന അരയേക്കര്‍ സ്ഥലം തന്നെ സഹായിക്കാനെന്ന വ്യാജേന 13 ലക്ഷം ലോണ്‍ തുക അടച്ച് സ്വന്തമാക്കുകയും ചെയ്തു.
ബാങ്കിലെ ലോണ്‍ അടച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് ബിനുവിന്റെ പിതാവ് എം.എ ഈശോയുടെ പേരിലുള്ള 50 സെന്റ് സ്ഥലത്തിന്റെയും ഭാര്യ സോഫി ബിനുവിന്റെ പേരിലുള്ള 87 സെന്റ് സ്ഥലത്തിന്റെയും ആധാരത്തിന്റെ കോപ്പി വാങ്ങി ഇവരറിയാതെ സ്വന്തം പേരിലേക്ക് എഴുതിയെടുത്തു. എന്നാല്‍ പിന്നീട് ബാങ്കില്‍ നിന്നും കുടിശിക തുക അറിയിച്ചപ്പോഴാണ് ലോണ്‍ അടയ്ക്കാതെ വസ്തുക്കള്‍ തട്ടിയെടുത്തത് അറിയുന്നത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബാങ്കിനെ കൊണ്ട് നടപടി എടുപ്പിക്കുമെന്നും പോലീസില്‍ ക്രിമിനല്‍ കേസ് നല്‍കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഇനി ആത്മഹത്യ അല്ലാതെ വേറെ മാര്‍ഗമില്ലന്ന് പറഞ്ഞപ്പോള്‍ നീ ആത്മഹത്യ ചെയ്താല്‍ ഒന്നും സംഭവിക്കില്ലെന്നും തൃശൂരില്‍ എന്റെ പേരഴുതി വച്ച് ഒരു ഡോക്ടര്‍ ആത്മഹത്യ ചെയ്തിട്ട് എന്നെ ആര്‍ക്കും തൊടാന്‍ പറ്റിയില്ലെന്നും പോലീസും സര്‍ക്കാരും എന്റെ വിരല്‍ത്തുമ്പിലാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.
കൂടാതെ ഇപ്പോഴത്തെ മന്ത്രിയും നിലവിലെ എംഎല്‍എയും അന്നത്തെ സിപിഎം ജില്ലാ സെക്രട്ടിയുമായിരുന്ന സജി ചെറിയാന്റെയും കൊല്ലം എംഎല്‍എ മുകേഷിന്റെയും ബിനാമിയാണ് താനെന്നും അവരുടെ ഏതു കാര്യവും നിറവേറ്റുന്നതിന് എന്നെയാണ് ഏല്‍പ്പിക്കുന്നതെന്നും സിപിഎം പാര്‍ട്ടി മുഴുവനും എന്നോടൊപ്പമാണെന്നും പറഞ്ഞ് ഫോണില്‍ ഭീഷണിപ്പെടുത്തി.
ഇക്കാര്യം വിശ്വസിപ്പിക്കാനായി മുകേഷ് എംഎല്‍എ ചെങ്ങന്നൂര്‍ സഞ്ജീവനി തിരുമ്മു കേന്ദ്രത്തില്‍ എത്തുമെന്നും പറഞ്ഞു. ഇതറിയാനായി ബിനു കാത്തു നിന്നപ്പോള്‍ കെഎല്‍ 39 4099 എന്ന വെള്ള ഓഡി കാറില്‍ മുകേഷിനൊപ്പം മുരുകന്‍ എത്തുന്നത് ബിനു നേരില്‍ കണ്ടെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയാല്‍ പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് കള്ളക്കേസ് എടുക്കുമെന്നും പറഞ്ഞതിനെ തുടര്‍ന്ന് പേടിച്ചാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും പറയുന്നു.
ഒരു ദിവസം സജി ചെറിയാന്‍ നിന്നെ വിളിക്കുമെന്നും വിളിക്കുന്നിടത്ത് വന്നില്ലെങ്കില്‍ ചെങ്ങന്നൂരിലെ സിപിഎം പ്രവര്‍ത്തകര്‍ നിന്നെ പൊക്കിയെടുത്ത് എംഎല്‍എയുടെ മുമ്പില്‍ കൊണ്ടു വരുമെന്നും പറഞ്ഞു. ഇതിനിടെ ബിനുവിന്റെ വസ്തുവിന്റെ കരം അടച്ച രസീത് മല്ലപ്പള്ളിയിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ ഈടായി നല്‍കി 55 ലക്ഷം രൂപ കൈക്കലാക്കിയെന്നും പറയുന്നു.
തീറാധാരം വാങ്ങിയ എല്ലാ വസ്തുക്കളുടേയും ആധാരങ്ങള്‍ തിരികെ എഴുതി തരാമെന്ന് പറഞ്ഞ് 2015 ജൂണ്‍ 26ന് മല്ലപ്പള്ളി സബ് ട്രഷറിയില്‍ നിന്നും മുദ്രപത്രം വാങ്ങിപ്പിക്കുകയും ചെയ്തു. ഗീവര്‍ഗീസ് മാത്യു എന്ന അദ്ധ്യാപകന് വസ്തു തിരികെ എഴുതി നല്‍കുന്നതിനായി 8,6100 രൂപയുടെ മുദ്രപത്രം വാങ്ങിയതും ചേര്‍ത്ത് നാല് ലക്ഷം രൂപ ആര്‍ടിജിഎസ് ആയി ഗീവര്‍ഗീസ് മാത്യു മുരുകന്റെ സ്ഥാപനമായ സോഡിയാക് ടെമ്പിളിലേക്ക് അയച്ചതായും പറയുന്നു.
കൂടാതെ ബിനുവിന്റെ പേരില്‍ കല്ലിശ്ശേരിയിലെ മില്ലില്‍ നിന്നും ആറു ലക്ഷം രൂപയുടെ തടിയും തൊടുപുഴയില്‍ നിന്നും ഇഷ്ടികയും മുരുകന്‍ വീടു പണിക്കായി വാങ്ങിയെന്നും പറയുന്നു. ഇങ്ങനെ 13 ആധാരങ്ങളിലായി വസ്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതിയെടുത്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മുരുകനും സതീഷും ചേര്‍ന്നുള്ള ഇടപാടില്‍ ബ്ലേഡ് പലിശയുടെ 4 ശതമാനം സതീഷിന് നല്‍കുകയാണ് മുരുകന്‍ ചെയ്യുന്നതെന്ന് പറയുന്നു. ഇങ്ങനെ വസ്തു തട്ടിപ്പില്‍ കോടിക്കണക്കിന് തുകയാണ് ഇവര്‍ വാങ്ങിയിരുന്നതത്രെ.
കീഴ് വായ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. വസ്തുക്കള്‍ നഷ്ടമായവരില്‍ നിന്നും മൊഴിയെടുത്തു. ഇതൊരു കുഴപ്പിക്കുന്ന കേസ് ആണെന്നാണ് പോലീസ് പറയുന്നത്. മുരുകന്‍ ബിനുവിന് പണം കൊടുത്തതിന് യാതൊരു രേഖയുമില്ലെന്നാണ് അറിയുന്നത്. ചെങ്ങന്നൂര്‍, ആലപ്പുഴ, തിരുവല്ല എന്നിവിടങ്ങളില്‍ അലങ്കാര്‍ ജൂവലറി എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്ന മുരുകന്‍ പിന്നീട് വജ്രക്കല്ല് വ്യാപാരത്തിലേക്ക് കടക്കുകയായിരുന്നു. ചെങ്ങന്നൂരിന് പുറമേ യുഎഇയിലും ഇയാള്‍ക്ക് സ്ഥാപനങ്ങളുണ്ട്. സിനിമ മേഖലയിലുള്ളവരുമായി അടുത്ത ബന്ധവും ഇയാള്ക്കുണ്ട്.